വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. സംസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു, നേര്യമംഗലത്ത് മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപെട്ടു

ഉച്ചയോടെയായിരുന്നു സംഭവം. ഇടിഞ്ഞെത്തിയ മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. മഞ്ചേരിയിലെ പാറമടയിൽ കാണാതായ ഒഡീഷ സ്വദേശി ഡിസ്ക് മാന്റിഗയുടെ മൃതദേഹം രാവിലെ കണ്ടെത്തി. കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകൻ മുങ്ങി മരിച്ചു

0

തിരുവനന്തപുരം | വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. സംസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു. ഇടുക്കി നേര്യമംഗലം ദേശിയ പാതയിൽ മരങ്ങൾ കടപുഴകി വീണു
നിരവധി തവണ ഗതാഗത തടസ്സമുണ്ടായി .അടിമാലി കുമളി ദേശിയപാതയിൽ കല്ലാർകുട്ടിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഉച്ചയോടെയായിരുന്നു സംഭവം. ഇടിഞ്ഞെത്തിയ മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. മഞ്ചേരിയിലെ പാറമടയിൽ കാണാതായ ഒഡീഷ സ്വദേശി ഡിസ്ക് മാന്റിഗയുടെ മൃതദേഹം രാവിലെ കണ്ടെത്തി. കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകൻ മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴകളിൽ ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണൂരും വയനാടും കാസർകോടും റെഡ് അലർട്ട് തുടരുകയാണ്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട്, കാസർകോട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. കാസർകോട് ജില്ലയില്‍ കോളേജുകൾക്ക് അവധി ബാധകമല്ല.

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരിക്കുന്നത്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് തുടരുകയാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യത കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

കനത്ത മഴയില്‍ കണ്ണൂരിൽ പുഴകൾ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. അതിർത്തിയിൽ കർണാടക വനത്തിൽ ഉരുൾപൊട്ടിയെന്നു സംശയമുണ്ട്. ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടിൽ ഉച്ചവരെ പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളും ഗ്രാമങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലായി. ഉച്ചയ്ക്ക് ശേഷം മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. ജില്ലയിലെ 300 കുടുംബങ്ങളിലെ 1002 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. മഴ തകർത്ത് പെയ്ത വടക്കൻ കേരളത്തിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയത് വയനാട്ടിൽ മാത്രമാണ്. റെഡ് അലർട്ടുള്ള കണ്ണൂരിൽ പോലും അവധി നൽകാഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കി.

മലപ്പുറത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. പയ്യനാട് ക്വാറി കുളത്തിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം രാവിലെ കണ്ടെത്തി. ഒഡിഷ സ്വദേശി ദിഷക്ക് മാണ്ഡ്യകയാണ് മരിച്ചത്. എടവണ്ണയിൽ പത്തപ്പിരിയം സ്വദേശി കളരിക്കൽ ലക്ഷ്മിയുടെ വീട് മഴയിൽ തകർന്ന് വീണു. കൊണ്ടോട്ടി പെരുവള്ളൂർ കുന്നത്തുപറന്പിൽ മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന അഞ്ച് വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. പോത്തുകല്ലിൽ മണ്ണിടിച്ചിൽ ഭീഷണിയിലായ ആദിവാസി കുടുംബങ്ങൾ പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലേക്ക് താമസം മാറ്റി കൂട്ടിലങ്ങാടി കാട്ടാമ്പുഴ റോഡിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. അത് വഴി കടന്നുപോകുകയായിരുന്ന യാത്രക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കേരള തമിഴ്നാട് അതിർത്തിയിൽ നാടുകാണി ചുരത്തിൽ റോഡിൽ വിള്ളൽ വീണു, അപായ സൂചന നൽകി, പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എടക്കര പുന്ന പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പുഴക്ക് കുറുകെയുള്ള മുപ്പിനി പാലം വെള്ളത്തിലായി.

You might also like

-