മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഹവാലപണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയിട്ടും മറുപടി ഇല്ലാത്തതിനെ തുടർന്നാണ് ഗവർണ്ണർ കടുപ്പിച്ചത്

തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. നാളെ വൈകീട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്തിച്ചേരാനാണ് നിര്‍ദേശം. മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയിട്ടും മറുപടി ഇല്ലാത്തതിനെ തുടർന്നാണ് ഗവർണ്ണർ കടുപ്പിച്ചത്.മലപ്പുറം പരാമർശത്തിൽ ഇന്ന് നിയമസഭയിൽ പ്രതിപക്ഷത്തെ വെട്ടിലാക്കാനായെന്ന് ആശ്വസിച്ചിരിക്കെയാണ് സർക്കാറിന് അടുത്ത പ്രതിസന്ധി. മലപ്പുറം പരാമർശം വിടാതെ പിടിച്ച് ഗവർണ്ണർ നീങ്ങിയത് കടുത്ത നടപടിയിലേക്ക്.സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍, ഫോണ്‍ ചോര്‍ത്തല്‍ എന്നിവ വിശദീകരിക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേരില്‍ ദേശീയ മാധ്യമമായ ദ ഹിന്ദുവിന് നല്‍കിയ വിവാദ പരാമര്‍ശത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍.

ദേശവിരുദ്ധര്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും ഇതിന് പിന്നില്‍ ആരാണെന്ന് അറിയിക്കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്കെതിരെ കൈകൊണ്ട് നടപടികള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

ദി ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖമാണ് പ്രശ്നം. മലപ്പുറത്തെ സ്വർണ്ണക്കടത്തിലെയും ഹവാല ഇടപാടിലെയും പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഗവർണ്ണർ ഏറ്റെടുക്കുന്നത്. ഇത് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് രാജ്ഭവൻ കത്ത് നൽകിയിരുന്നു.

മറുപടി നൽകാതിരിക്കെയാണ് ഡിജിപിയോടൊപ്പം എത്താൻ ചീഫ് സെക്രട്ടറിക്കുള്ള നിർദ്ദേശം. ഒപ്പം ഫോൺ ചോർത്തലിനെ കുറിച്ചുള്ള പിവി അൻവറിന്‍റെ പരാമർശത്തിലും ഗവർണ്ണർ ആവശ്യപ്പെട്ട മറുപടി സർക്കാർ നൽകിയിട്ടില്ല. ഇതും വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാമർശം ഹിന്ദു തിരുത്തി എന്നാണ് മുഖ്യമന്ത്രി ഇപ്പോൾ നൽകുന്ന വിശദീകരണം.’123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വര്‍ണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്’ എന്നാണ് മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദു പ്രസിദ്ധീകരിച്ചത്.
പക്ഷെ കേസുകളെ കുറിച്ചുള്ള സ്ഫോടനാത്മകമായ വിവരം അഭിമുഖത്തിൽ ചേർക്കാൻ ആവശ്യപ്പെട്ടത് കെയ്സൻ എന്ന പിആർ ഏജൻസിയാണെന്ന ഹിന്ദുവിന്‍റെ വിശദീകരണത്തിൽ ഇതുവരെ മുഖ്യമന്ത്രി ഒരു നടപടിയുമെടുത്തിട്ടില്ല. അഭിമുഖം വളച്ചൊടിച്ചെങ്കിൽ ഏജൻസിക്കും ദ ഹിന്ദുവിനുമെതിരെ ഇത്ര ദിവസം എന്ത് ചെയ്തുവെന്ന് ഗവർണ്ണർ ചോദിച്ചാൽ ചീഫ് സെക്രട്ടറി എന്ത് മറുപടി നൽകുമെന്നതാണ് പ്രശ്നം. മറുപടി തൃപ്തികരമല്ലെങ്കിൽ മുഖ്യമന്ത്രിയെ വരെ വിളിപ്പിക്കുന്ന അത്യസാധാരണ നടപടിയിലേക്കും രാജ്ഭവൻ കടന്നേക്കാം.

You might also like

-