ട്രംപിനെ നേരിടാൻ ഇലോൺ മസ്‌ക് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നു ?

വലിയ ബോംബ് ഇടേണ്ട സമയമായി, ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!'

വാഷിംഗ്ടൺ | യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഗുരുതര അഭിപ്രായഭിന്നതകൾക്ക് പിന്നാലെ ശതകോടീശ്വരൻ ഇലോൺ മസ്‌ക് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമമായ എക്‌സിൽ മസ്‌ക് അഭിപ്രായസർവേയ്ക്ക് തുടക്കം കുറിച്ചു. റിപ്പബ്ലിക്കൻസും ഡെമോക്രറ്റുകളും അല്ലാത്ത, എൺപത് ശതമാനം വരുന്ന ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ സമയമായില്ലേ എന്നതാണ് സർവേയ്‌ക്കൊപ്പം മസ്‌ക് ഉന്നയിച്ച ചോദ്യം.

അമേരിക്കൻ പ്രസിഡൻ്റുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ഗുരുതര ആരോപണങ്ങൾ മസ്‌ക് ട്രംപിനെതിരെ ഉന്നയിച്ചിരുന്നു. അമേരിക്കൻ പ്രസിഡ‍ൻ്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമാണ് ഏക്സ് പോസ്റ്റിലൂടെ മസ്ക് ആവശ്യപ്പെട്ടത്. ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ​ഗൗരവമായ ആരോപണവും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് വെളിപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതിനാലാണെന്നും മസ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സത്യം ഒരുനാൾ പുറത്തുവരുമെന്നും എക്സ് പോസ്റ്റിൽ മസ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്നും മസ്ക് ഭീഷണി മുഴക്കിയിട്ടുണ്ട്.

‘വലിയ ബോംബ് ഇടേണ്ട സമയമായി, ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!’ എന്നായിരുന്നു മസ്കിൻ്റെ എക്സ് പോസ്റ്റ്. എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട പോസ്റ്റിന് പിന്നാലെ മാറ്റൊരു എക്സ് പോസ്റ്റിൽ ‘ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും’ എന്നും മസ്ക് കുറിച്ചു.
ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ’ എതിർത്ത മസ്കിൻ്റെ നിലപാടിൽ നിരാശയുണ്ടെന്ന്’ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ച് ഒരു മണിക്കൂറിനകമായിരുന്നു മസ്കിൻ്റെ സ്ഫോടനാത്മകമായ എക്സ് കുറിപ്പ്. ഇലോൺ മസ്കിന്റെ ടെസ്‌ലക്ക് നികുതി ഇളവുകൾ നൽകിയെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ടെസ്‌ല ഓഹരികളിൽ വൻ ഇടിവ് നേരിട്ടിരുന്നു.

ട്രംപ് അധികാരമേറ്റയുടൻ സർക്കാർ ചെലവ് വെട്ടിക്കുറക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ഡോജിൻ്റെ തലവനായി ഇലോൺ മസ്കിനെ നിയമിച്ചിരുന്നു. ജോലി വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മസ്കിൻ്റെ നിലപാടുകൾ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും മസ്കും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്. പിന്നാലെ മസ്ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ബി​ഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയതോടെയാണ് മസ്ക് ട്രംപ് പോര് പരസ്യമായത്.

You might also like

-