പിഎം ശ്രീ വഴങ്ങാതെ സി പി ഐ ,മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

ഫണ്ട് പ്രധാനമാണെന്ന് ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി അറിയിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. പിഎം ശ്രീ കരാറിൽ ഒപ്പിടാതെ ഫണ്ട് കിട്ടാത്ത സാഹചര്യമാണുള്ളത്

ആലപ്പുഴ| പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ‌തമ്മിലുളള കൂടിക്കാഴ്ചയിലെ ചർച്ചയുടെ വിശദവിവരങ്ങൾ പുറത്ത്. ഫണ്ട് പ്രധാനമാണെന്ന് ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി അറിയിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. പിഎം ശ്രീ കരാറിൽ ഒപ്പിടാതെ ഫണ്ട് കിട്ടാത്ത സാഹചര്യമാണുള്ളത്. ഒപ്പിട്ടെങ്കിലും എൻഇപിയിൽ മെല്ലെപ്പോക്ക് നടത്താമെന്നും മുഖ്യമന്ത്രി നിർദേശം വെച്ചു. ഉടൻ വ്യവസ്ഥകൾ നടപ്പേക്കേണ്ടി വരില്ലെന്നാണ് വാദം. എൽഡിഎഫ് ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ഫണ്ടിനേക്കാൾ പ്രധാനം നയമെന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. പിഎം ശ്രീയുടെ ഭാ​ഗമാണ് എൻഇപി. ദേശീയ തലത്തിൽ തന്നെ സിപിഐ നിലപാട് എടുത്തു കഴിഞ്ഞെന്നും പിന്നോട്ട് പോകാൻ ആകില്ലെന്നും ബിനോയ്‌ വിശ്വം അറിയിച്ചതായാണ് വിവരം.

അതേസമയം പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ കൂടിക്കാഴ്ച്ച വിഫലമായതോടെ . . മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐയുടെ തീരുമാനം. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം. സിപിഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ചര്‍ച്ചയില്‍ പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നാണ് വിവരം.

You might also like

-