ഡി വൈ എസ് പി കര്‍ണ്ണാടകയിലെ ധർമ്മസ്ഥലയിൽ ഒളിവിലായിരുന്നെന്ന് ബിനുവിന്‍റ മൊഴി

ഒളിവിൽ പോകുന്നതിന് മുന്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്നും ബിനു പൊലീസിനോട് പറഞ്ഞു. വാഹനാപകടമായതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകന്‍റെ ഉപദേശം.

0

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി വൈ എസ് പി ഹരികുമാര്‍ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന സനല്‍കുമാര്‍ കൊലപാതക കേസില്‍ കീഴടങ്ങിയ ബിനുവിന്‍റ മൊഴി പുറത്ത്. ഡിവൈഎസ് പി ഹരികുമാർ രക്ഷപ്പെട്ട ശേഷം ആദ്യമെത്തിയത് കല്ലന്പലത്തെ വീട്ടിലാണെന്ന് ബിനു പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് ഇരുവരും വീട്ടില്‍ നിന്ന് വസ്ത്രങ്ങളെടുത്ത് ഒളിവിൽ പോവുകയായിരുന്നു. ഒരിടത്തും തങ്ങാതെ കര്‍ണ്ണാടകയിലെ ധർമ്മസ്ഥല വരെ യാത്ര ചെയ്തു ഡിവൈഎസ് പി ഹരികുമാറിന്‍റെ ആത്മഹത്യയ്ക്ക് ശേഷമാണ് സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ പൊലീസില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യല്‍ നടന്നു.

ഒളിവിൽ പോകുന്നതിന് മുന്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്നും ബിനു പൊലീസിനോട് പറഞ്ഞു. വാഹനാപകടമായതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകന്‍റെ ഉപദേശം. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാതെ നടത്തിയ തുടർച്ചയായ യാത്ര പ്രമേഹ രോഗി കൂടിയായ ഹരികുമാറിനെ അവശനാക്കിയെന്നാണ് ഒപ്പമുണ്ടായിരുന്ന ബിനുവിന്റെ മൊഴി. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഇരുവരും കേരളത്തിലേക്ക് തിരിച്ച് വരാന്‍ തീരുമാനിച്ചു.

കര്ണാടകയിൽനിന്നും ഇരുവരും ചെങ്കോട്ട വഴി ആറ്റിങ്ങല്‍ കന്പലത്തെ ഹരികുമാറിന്‍റെ വീട്ടിലെത്തി. ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പ് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായി ബിനു മൊഴി നല്‍കി. എന്നാല്‍ പിന്നീട് ജാമ്യത്തിന് സാധ്യതയില്ലെന്നറിഞ്ഞതോടെ കീഴടങ്ങാൻ തീരുമാനിച്ചാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. നെയ്യാറ്റിൻകര സബ് ജയിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് ഡിവൈഎസ് പി പലപ്പോഴും പറഞ്ഞിരുന്നതായും ബിനു മൊഴി നല്‍കി. പ്രതികളെ ഇന്ന് കോടതിയിൽഹാജരാക്കും

വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട വാക് തർക്കമാണ് സനൽകുമാറിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. നെയ്യാറ്റിൻകര ഡിവൈഎസ്പിയായിരുന്ന ഹരികുമാറും സനൽകുമാറും തമ്മിൽ വാഹനം മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടാണ് വാക്ക് തർക്കമുണ്ടായത്. വാക്ക് തര്‍ക്കത്തിനിടെ സനലിനെ പിടിച്ച് ഹരികുമാര്‍ തള്ളുകയായിരുന്നു. മറ്റൊരു വാഹനത്തിനുമുന്നിലേക്കാണ് ഹരികുമാർ, സനലിനെ തള്ളിയിട്ടത്. വാഹനമിടിച്ച് പരിക്കേറ്റ സനൽകുമാർ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് മരിച്ചു. ഇതോടെ ഹരികുമാർ ഒളിവിൽ പോകുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന നിലപാടിലായിരുന്നു. ബോധപൂര്‍വമുള്ള നരഹത്യയെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

You might also like

-