പാതിവില തട്ടിപ്പ് പ്രതി അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ തള്ളി
കേരളത്തിൽ സിഎസ്ആർ ഫണ്ടിനെ കുറിച്ച് പഠിച്ച ഏറ്റവും മികച്ചവനാണ് അനന്തുവെന്ന് അഭിഭാഷക കോടതിയിൽ പറഞ്ഞു.
മലപ്പുറം | പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ തള്ളി. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. പ്രതി സമാനമായ 34 കേസുകളിൽ കൂടി പ്രതിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.കുറ്റകൃത്യം ഗൗരവതരമെന്ന് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും.കേസിന്റെ ആഴം പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ.അന്വേഷണ സംഘത്തിന്റെ ആശങ്ക യുക്തിപരമെന്നും മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. നിലവിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനമായിട്ടുണ്ട്.
കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷുകളിൽ രജിസ്‌റ്റർ ചെയ്‌ത 34 കേസുകളാണ് കൈമാറിയത്. ഇതുമാത്രം 37 കോടിയുടേതുവരും. മറ്റു ജില്ലകളിലുള്ള പരാതികളും രജിസ്‌റ്റർ ചെയ്യുന്ന മുറയ്‌ക്ക് ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. 15 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കും.
71 ലക്ഷം രൂപ പരാതിക്കാർക്ക് നൽകിയിരുന്നതായും നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിൽ ആരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് ലാലി വിൻസെന്റാണ് അനന്തുവിനായി ഹാജരായത്.പോലീസ് കേസ് ശരിയല്ല എന്ന് അഭിഭാഷക ലാലി വിൻസെന്റ് പറഞ്ഞു. പൊലീസ് എടുത്ത കേസിൽ വലിയ അനാസ്ഥകളുണ്ട്. ആകെ മൂവാറ്റുപുഴയിൽ കൊടുക്കാൻ ഉള്ളത് 55 ലക്ഷം മാത്രം. ഏഴര കോടി എന്ന കണക്ക് എങ്ങനെ വന്നുവെന്ന് അഭിഭാഷക ചോദിച്ചു. അനന്തു പോലീസിനോട് എല്ലാം പറഞ്ഞു. ഡയറിയിൽ എല്ലാം ഉണ്ട്. അത് പോലീസ് കസ്റ്റഡിയിൽ ഉണ്ട്. പറഞ്ഞതെല്ലാം കള്ളമല്ലെന്നും അശോകയിൽ നിന്ന് അനന്തുവിന്റെ ഡയറിപൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും ലാലി വിൻസെന്റ് വ്യക്തമാക്കി.അനന്തുകൃഷ്ണന്റെ ബാങ്ക് സുതാര്യമാണ്. കിട്ടിയ പണത്തിൽ നിന്ന് ബിസിനസ് ചെയ്തതിന്റെ കണക്കുണ്ടെന്ന് ലാലി വിൻസെന്റ് പറയുന്നു. വന്നതെല്ലാം ആരോപണമല്ലെന്നും പോലീസിന് അത് അറിയാം ലാലി വിൻസെന്റ് പറഞ്ഞു. സത്യ സായി ട്രസ്റ്റിന് ടാറ്റ / ഷിപ്പ് യാർഡ് എന്നിവയുടെ സിഎസ്ആർ ഫണ്ട് കിട്ടുന്നുണ്ട്. ആനന്ദ കുമാറിന് വലിയ വീഴ്ച്ച വന്നു. പുറത്തിറങ്ങിയാൽ ഇനിയും സിഎസ്ആർ ഫണ്ടിന് ശ്രമിക്കുമെന്ന് ലാലി വിൻസെന്റ് പറഞ്ഞു.
കേരളത്തിൽ സിഎസ്ആർ ഫണ്ടിനെ കുറിച്ച് പഠിച്ച ഏറ്റവും മികച്ചവനാണ് അനന്തുവെന്ന് അഭിഭാഷക കോടതിയിൽ പറഞ്ഞു. ഒരാളുടെ പണത്തിനും തെളിവില്ലാതെ പോയില്ല. തൻ്റെ പാർട്ടി തന്നെ വിശ്വസിക്കുന്നുണ്ടെന്നും ഇന്നുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്നും ലാലി വിൻസെന്റ് പറഞ്ഞു. തൻ്റെ ജീവനും ഭീഷണിയുണ്ടെന്നും ഫ്ലാറ്റ് തിരക്കി പലരും വന്നിരുന്നുവെന്നും ലാലി വിൻസെൻ്റ് പറഞ്ഞു.