എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പ്

നവീന്റേത് ആത്മഹത്യ തന്നെയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം മരണ സമയം റിപ്പോര്‍ട്ടില്‍ ഇല്ല....

കണ്ണൂര്‍ | എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന. നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍ എന്ന് സഹപ്രവര്‍ത്തകരും മൊഴി നല്‍കി.

ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ നവീന്‍ കൈക്കൂലി വാങ്ങിയെന്ന് സൂചിപ്പിച്ചായിരുന്നു പി പി ദിവ്യയുടെ പ്രസംഗം. ഈ പ്രസംഗത്തില്‍ മനംനൊന്താണ് നവീന്‍ ജീവനൊടുക്കിയതെന്നാണ് കരുതപ്പെടുന്നത്. നവീന്‍ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് ടൗണ്‍ പ്ലാനിംഗ് റിപ്പോര്‍ട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്മേലെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സൂചന. എ ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ റവന്യൂ വകുപ്പിന് കൈമാറും.പി പി ദിവ്യ പലതവണ ആവശ്യപ്പെട്ടിട്ടും നവീന്‍ ബാബു എന്‍ഒസി നല്‍കാന്‍ വൈകിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. എന്നാല്‍ ദിവ്യ ആരോപിച്ചതുപോലെ എന്‍ഒസി നല്‍കാന്‍ നവീന്‍ വൈകിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ട് പി പി ദിവ്യയ്ക്ക് കുരുക്കാകുകയാണ്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം വ്യാഴാഴ്ചയാണ് നടക്കുക

.അതേസമയം നവീന്റേത് ആത്മഹത്യ തന്നെയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം മരണ സമയം റിപ്പോര്‍ട്ടില്‍ ഇല്ല.കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ട്. 4.58ന് നവീന്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയച്ചിരുന്നു. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറായിരുന്നു അയച്ചത്. എന്നാല്‍ നവീന്റെ മരണ വിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കണ്ടത്.

 

You might also like

-