ആളുകളെ കൊള്ളയടിച്ച കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ അന്വേഷണം പൂർത്തിയാക്കതെന്ത്? കോടതി
ഇങ്ങനെ പോയാല്‍ കേസ് സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി
കൊച്ചി | കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തുടങ്ങി നാല് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കത്തത് എന്തുകൊണ്ടെന്നാണ് കോടതിയുടെ ചോദ്യം. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇതെന്നും എന്നിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നല്ലോ, ഇങ്ങനെ പോയാല്‍ കേസ് സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇ ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇപ്പോഴത്തെ നിലയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തെ സമയം കൂടി വേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും, വാദം കോടതി അംഗീകരിച്ചില്ല. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ഹര്‍ജിയില്‍ നാളെ ഹാജരായി മറുപടി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് സിബിഐ അഭിഭാഷകനോട് നിര്‍ദേശിച്ചു.