നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം ,ഇനി നിശബ്ദപ്രചാരണം
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി.
മലപ്പുറം | നിലമ്പൂരിനെ ഇളക്കിമറിച്ച് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ, ഉച്ചതിരിഞ്ഞ് ടൗണില്‍ എത്തിയപ്പോള്‍, മഴയിലും അണികളുടെ ആവേശം അണപൊട്ടി. എന്നാല്‍ കൊട്ടിക്കലാശമില്ലാതെ, വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു പി വി അന്‍വര്‍. മറ്റന്നാള്‍ ആണ് നിലമ്പൂര്‍ പോളിങ് ബൂത്തിലെത്തുക.മണ്ഡലം ഇടതുമുന്നണി നിലനിർത്തുമോ അതോ ഐക്യജനാധിപത്യ മുന്നണി തിരിച്ചെടുക്കുമോ അതുമല്ലെങ്കിൽ അൻവർ ഈ തിരഞ്ഞെടുപ്പിൽ ഒറ്റയാനാകുമോ അതോ എൻഡിഎ വോട്ട് വിഹിതം വർദ്ധിപ്പിക്കുമോ, ഇതിനുള്ള ഉത്തരമാണ് ഏവരും ഉറ്റുനോക്കുന്നത്.പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി. പൊതുജനങ്ങളുടെ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു
വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ എം സ്വരാജ് എന്ന കരുത്തനായ സ്ഥാനാര്‍ഥിയെത്തിയപ്പോള്‍ മുതല്‍ എല്‍ഡിഎഫ് ക്യാംപ് ആവേശത്തിലായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ കോട്ട ഇക്കുറി തിരികെ പിടിക്കുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫിന്. ഒറ്റക്കെട്ടായുള്ള പ്രചാരണം, പ്രിയങ്കയുടെ വരവ് എല്ലാം യുഡിഎഫ് ക്യാംപിനെ ആവേശം കൊള്ളിച്ചു. ഭരണവിരുദ്ധ വികാരം മുതലെടുത്ത് പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം പിടിക്കാമെന്ന് ഉറപ്പിക്കുകയാണ് ആര്യാടന്‍ ഷൗക്കത്ത്.വലിയ സ്വാധീനമില്ലാത്ത മണ്ഡലമെങ്കിലും പോരിനുറച്ചുതന്നെയാണ് കളത്തില്‍ എന്‍ഡിഎയും സജീവമായത്. പുതിയ അധ്യക്ഷന്റെ കീഴില്‍ അണിനിരക്കുന്ന ബിജെപിയുടെ ആദ്യരാഷ്ട്രീയ പോരാണിത്. മലയോരമേഖലയില്‍ കൂടുന്ന ഓരോ വോട്ടും മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി