ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം,മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ച കൊലയാളി കുഴഞ്ഞു വീണു
ചാക്ക് തിരക്ക് ജോര്‍ജ് നടന്നിരുന്നുവെന്ന് അയൽവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വളരെ തിരക്കേറിയ സ്ഥലത്താണ് മൃതദേഹം കണ്ടത്. ഹരിത കര്‍മ സേനാംഗങ്ങളാണ് വഴിയിൽ മൃതദേഹവും അതിനരികിൽ അബോധാവസ്ഥയിൽ ജോര്‍ജിനെയും കണ്ടത്
കൊച്ചി| കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായ വിവരവും പുറത്തുവരുന്നുണ്ട്. വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണത്തിൽ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.ഇന്ന് രാവിലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്ക് തിരക്ക് ജോര്‍ജ് നടന്നിരുന്നുവെന്ന് അയൽവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വളരെ തിരക്കേറിയ സ്ഥലത്താണ് മൃതദേഹം കണ്ടത്. ഹരിത കര്‍മ സേനാംഗങ്ങളാണ് വഴിയിൽ മൃതദേഹവും അതിനരികിൽ അബോധാവസ്ഥയിൽ ജോര്‍ജിനെയും കണ്ടത്. ആള്‍ക്കാരെത്തിയപ്പോഴേക്കും തന്നെ പിടിച്ചെഴുന്നേൽപിക്കാൻ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികള്‍ കൗസിലർ വിവരമറിയിക്കുകയും കൗസിലർ പൊലീസിനെ വിവരമറിയിക്കുകയും ആയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി സ്ത്രീയെ എറണാകുളം സൗത്തിൽ നിന്നും കയറ്റി കൊണ്ട് വന്നതാണ്.
വീടിനകത്ത് രക്ത കറ കണ്ടെത്തിയിട്ടുണ്ട്. വീടിനകത്ത് നിന്ന് മൃതദേഹം വലിച്ച് പുറത്തുകൊണ്ടുവന്ന് രക്തക്കറയാണ് കണ്ടെത്തിയത്. പ്രതി മദ്യലഹരിയിലാണ്. കൊല്ലപ്പെട്ട സ്ത്രീ സെക്സ് വർക്കറാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. മറ്റ് വിവരങ്ങൾ പരിശോധിച്ചുവരികയാമെന്ന് പൊലീസ് അറിയിച്ചു. ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് സൗത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു
അര്‍ദ്ധരാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. പുലര്‍ച്ചെ നാലരയോടെ തൊട്ടടുത്ത കടകളിൽ ചെന്ന് ജോര്‍ജ് ചാക്ക് തിരക്കിയിരുന്നു. പട്ടിയോ പൂച്ചോ ചത്തുകിടക്കുന്നുവെന്നും മറവ് ചെയ്യാൻ വേണ്ടിയാണ് എന്നുമാണ് ജോര്‍ജ് പറഞ്ഞത്. ചാക്കിൽ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോര്‍ജ് തളര്‍ന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു. അതേ സമയം മരിച്ച സ്ത്രീയെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല, എറണാകുളം സ്വദേശിയെന്ന സൂചന മാത്രമാണുള്ളത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. കുടുംബസമേതമാണ് ജോര്‍ജ് ഇവിടെ താമസിക്കുന്നത്.