‘സേവ് ബോക്‌സ് ആപ്’ തട്ടിപ്പ്; ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ജയസൂര്യ.

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ജയസൂര്യ. കേസില്‍ രണ്ട് തവണ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്.

തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. നിക്ഷേപമെന്ന പേരില്‍ നിരവധിപേരില്‍ നിന്ന് കോടികള്‍ തട്ടിയതിന് ആപ്പ് ഉടമ തൃശൂര്‍ സ്വദേശി സാത്വിക് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്.

You might also like

-