പാതിവില തട്ടിപ്പ് കേസ് സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഈയാളെ ആശുപത്രിയിലേക്ക് മാറ്റി. ജവഹർ നഗർ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്

കൊച്ചി| പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. കേസിൽ കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് നടപടി. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

അതേസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഈയാളെ ആശുപത്രിയിലേക്ക് മാറ്റി. ജവഹർ നഗർ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഈ സമയത്ത് കുടുംബാംഗങ്ങളും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ആനന്ദകുമാർ ദേശീയ ചെയർമാൻ ആയ ദേശീയ എൻജിഒ കോൺഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്‍റെ വാദം തള്ളിയ ക്രൈം ബ്രാഞ്ച്, എൻജിഒ കോൺഫെഡറേഷനിൽ നിന്നും ആനന്ദകുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.പകുതി വില തട്ടിപ്പിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദ കുമാറിനെ പ്രതി ചേർത്തിരുന്നു. മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ മുഖ്യ പ്രതിയാകുമെന്നാണ് വിവരം. ഇതിന് പിന്നാലെയായിരുന്നു ആനന്ദകുമാർ മുൻകൂർ ജാമ്യം തേടിയത്.

You might also like

-