ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍,യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ട് ,ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല
കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം.
തിരുവനന്തപുരം| ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.അഡ്വ. എസ് രാജീവ് മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി നീക്കം നടത്തുന്നത്.കേസിലെ എഫ്ഐആര്‍ അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ നീക്കം. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് എന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹർജിയില്‍ പറയുന്നു. കൂടാതെ പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്‍റെ ഹര്‍ജിയിലുണ്ട്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് വിവരം.
കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. ഉത്തരവ് വൈകുന്നേരം ഇറങ്ങുമെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയിരിക്കുന്നത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല. ക്രമസമാധാന ചുമതലയുളള എഡിജിപി ആയിരിക്കും ഉത്തരവ് പുറത്തിറക്കുക.
2025 മാര്‍ച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്‌ലാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഹോപദ്രവമേല്‍പ്പിച്ചുകൊണ്ട് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നുള്‍പ്പെടെയാണ് എഫ്‌ഐആറിലെ പരാമര്‍ശങ്ങള്‍. മാര്‍ച്ച് 17 നു ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി. ബന്ധം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് തുടര്‍ച്ചയായ ഭീഷണി. അതിജീവിത ഗര്‍ഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടര്‍ന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22 -ാം തീയതി തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍ വെച്ചും, മെയ് അവസാനം പാലക്കാട്ടെ പ്രതിയുടെ വീട്ടില്‍ വെച്ചും പല തവണ പീഡിപ്പിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.