ആലുവയിൽ ഭൂമി അനധികൃതമായി തരംമാറ്റി കൈവശം വെച്ചു പി വി അന്വറിനെതിരെ വിജിലൻസ് അന്വേഷണം

ആലുവ ഈസ്റ്റ് വില്ലേജിൽ ഉൾപ്പെട്ട 11.46 ഏക്കർ ഭൂമി അനധികൃതമായി കൈവശം വെച്ചു എന്ന പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്

തിരുവനന്തപുരം| പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ഭൂമി അനധികൃതമായി തരംമാറ്റി കൈവശം വെച്ചു എന്ന പരാതിയിലാണ് അന്വേഷണം. അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി അണ്ടർ സെക്രട്ടറിയാണ് വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തരവ് നൽകിയിരിക്കുന്നത്. ആലുവ ഈസ്റ്റ് വില്ലേജിൽ ഉൾപ്പെട്ട 11.46 ഏക്കർ ഭൂമി അനധികൃതമായി കൈവശം വെച്ചു എന്ന പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. വിജിലൻസ് ഡയറക്ടർക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടു

വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട്ട് നൽകാനാണ് നി‍ർദേശം. മുരുകേഷ് നരേന്ദ്രൻ എന്നയാൾ നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തുന്നതിനായി വിശദമായ ഒരു വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമയപരിധിക്കുള്ളിൽ സർ‌ക്കാരിന് നൽകണമെന്നാണ് ഉത്തരവിൽ വിജിലൻസ് ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like

-