നെന്മാറ ഇരട്ടക്കൊല കേസില്‍ റിമാന്‍ഡിലായ ചെന്താമരക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും

പ്രതിഷേധം തണുത്തശേഷം തെളിവെടുപ്പ് മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പൊലീസിനെ പോലും അമ്പരപ്പിച്ച് സ്റ്റേഷന് മുന്നിലെ വികാരപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

പാലക്കാട് | നെന്മാറ ഇരട്ടക്കൊല കേസില്‍ റിമാന്‍ഡിലായ ചെന്താമരക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ക്രൈം സീന്‍ പോത്തുണ്ടിയില്‍ പുനരാവിഷ്‌കരിക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയോടെ ആയിരിക്കും തെളിവെടുപ്പ് നടത്തുക. കേസില്‍ ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കസ്റ്റഡിയില്‍ വാങ്ങും മുന്‍പ് മൊഴി രേഖപ്പെടുത്താന്‍ തീരുമാനം. കോടതിയില്‍ ചെന്താമര തെറ്റ് ഏറ്റുപറഞ്ഞതും രേഖയാക്കും.കൃത്യമായ ആസൂത്രണത്തിലൂടെ പ്രതി നടപ്പാക്കിയ കൊലപാതകമെന്ന് തെളിയിക്കാന്‍ പുനരാവിഷ്‌ക്കരണം അടക്കം ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ നാട്ടുകാരുടെ പ്രതിഷേധം വെല്ലുവിളിയാകും. അതിനാല്‍ രഹസ്യമായായിരിക്കും പൊലീസിന്റെ നീക്കങ്ങള്‍. പ്രതിഷേധം തണുത്തശേഷം തെളിവെടുപ്പ് മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പൊലീസിനെ പോലും അമ്പരപ്പിച്ച് സ്റ്റേഷന് മുന്നിലെ വികാരപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇതിനിടെ ചെന്താമരക്ക് ഒളിവില്‍ കഴിയാന്‍ ബന്ധുക്കളുടെ സഹായം കിട്ടിയെന്ന ആരോപണവുമായി പ്രദേശവാസിയായ പുഷ്പ രംഗത്തെത്തി. സഹോദരനും ബന്ധുക്കളും സഹായിച്ചതിനാലാണ് പ്രതിക്ക് പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയാനായത്. പ്രതി മടങ്ങിയെത്തിയാല്‍ ആദ്യം കൊലപ്പെടുത്തുക തന്നെയായിരിക്കുമെന്നും പുഷ്പ.ചെന്താമര അഴിക്കുളളിലായെങ്കിലും പ്രദേശത്ത് പൊലീസ് കവല്‍ ഇപ്പോഴും തുടരുന്നുണ്ട്. പ്രതി ജാമ്യോപാദി ലംഘിച്ചെന്ന കാര്യം കണ്ടെത്തിയിട്ടും നടപടിയെടുക്കാതിരുന്ന എസ്എച്ച്ഓക്കെതിരെ കൂടുതല്‍ വകുപ്പ് തലനടപടി ഉണ്ടായേക്കുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്

അതേസമയം നെൻമാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ കേസെടുത്ത് പൊലീസ്. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്റെ ​ഗേറ്റും കവാടവും തകർത്തതിനാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്.

You might also like

-