എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ,11077 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടന്‍ ഷൗക്കത്ത മണ്ഡലം തിരിച്ചുപിടിച്ചു

76,314 വോട്ടുകളാണ് ഷൗക്കത്ത് നേടിയത്. 65,237 വോട്ടുകള്‍ നേടി എല്‍ഡിഎഫിന്റെ എം. സ്വരാജ് രണ്ടാമതെത്തി

മലപ്പുറം |എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ, നിലമ്പൂരിൽ 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം. 76,314 വോട്ടുകളാണ് ഷൗക്കത്ത് നേടിയത്. 65,237 വോട്ടുകള്‍ നേടി എല്‍ഡിഎഫിന്റെ എം. സ്വരാജ് രണ്ടാമതെത്തി.പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കി. വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.

ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുണ്ടായിരുന്ന എല്ലാ വിവാദങ്ങള്‍ക്കും ഇതോടെ മറുപടിയായിരിക്കുകയാണ്. 34 വര്‍ഷം പിതാവ് ആര്യാടന്‍ മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്

You might also like

-