കനത്തമഴയിൽ ഗുജറാത്തിലെ പലയിടങ്ങളും വെള്ളത്തിനടിയിൽ; 15 മരണം

6,440 പേരെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഗാന്ധിനഗർ ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ പറഞ്ഞു. ചില പ്രദേശങ്ങൾ 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണെന്ന് ആരോഗ്യമന്ത്രിയും സർക്കാർ വക്താവുമായ റുഷികേശ് പട്ടേൽ പറഞ്ഞു.

0

വഡോദര: ഗുജറാത്തിലെ വഡോദരയിലും മറ്റ് നഗരങ്ങളിലും പെയ്ത കനത്ത മഴയിൽ വ്യാപക നാശ നഷ്‌ടം. മൂന്ന് ദിവസത്തിനുള്ളിൽ 15 പേരാണ് വെള്ളപൊക്കത്തിൽ മരിച്ചത്. 6,440 പേരെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഗാന്ധിനഗർ ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ പറഞ്ഞു. ചില പ്രദേശങ്ങൾ 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണെന്ന് ആരോഗ്യമന്ത്രിയും സർക്കാർ വക്താവുമായ റുഷികേശ് പട്ടേൽ പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമല്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. വീട്ടിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപാർപ്പിക്കാൻ ആരും വരുന്നില്ലെന്നും അത്യാവശ്യ സാധനങ്ങൾ ക്യാമ്പിലെത്തുന്നില്ലെന്നും തദ്ദേശവാസികൾ പറയുന്നു. അതേ സമയം രക്ഷാപ്രവർത്തനം ഊർജ്ജിതമാണെന്നും കൂടുതൽ സൈന്യത്തെയടക്കം ദുരിതപ്രദേശങ്ങളിലെത്തിക്കുമെന്നും സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് അനുസരിച്ച്, ഓഗസ്‌റ്റ് 29ന് രാവിലെ വരെ സംസ്ഥാനത്തെ പല ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഗുജറാത്തിലെ 27 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

-