ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ്അജ്ഞരായ വർഗീയവാദികൾ അതിനെ നശിപ്പിക്കുകയാണ്: രാഹുൽ
'സമുദ്രത്തിലെ ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ്. അധികാരത്തിലുളള അജ്ഞരായ വർഗീയവാദികൾ അതിനെ നശിപ്പിക്കുകയാണ്. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു.
ഡൽഹി: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലക്ഷദ്വീപിൽ കേന്ദ്രം നിയമിച്ച അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരേ ദ്വീപുനിവാസികൾ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് പിന്തുണയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിട്ടുള്ളത് .
‘സമുദ്രത്തിലെ ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ്. അധികാരത്തിലുളള അജ്ഞരായ വർഗീയവാദികൾ അതിനെ നശിപ്പിക്കുകയാണ്. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. ‘ – രാഹുൽ ട്വീറ്റ് ചെയ്തു.
ലക്ഷദ്വീപിലെ സമാധാനാന്തരീക്ഷവും സംസ്കാരവും തകർക്കാനാണ് നിയമപരിഷ്ക്കാരങ്ങളിലൂടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേൽ ശ്രമിക്കുന്നതെന്ന് വ്യാപകമായ ആരോപണം ഉയർന്നസാഹചര്യത്തിലാണ് രാഹുലും ദീപ് നിവാസികൾക്ക് പിന്തുണ പ്രഖ്യപിച്ചു രംഗത്തെത്തിയിട്ടുള്ളത് . കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന അധ്യാപകരെ പിരിച്ചുവിടുക, വിദ്യാർഥികളുടെ ഭക്ഷണ മെനുവിൽനിന്ന് മാംസം ഒഴിവാക്കുക, ഡെയറി ഫാമുകൾ പൂട്ടുക കോവിഡ് പ്രോട്ടോകോളിൽ നിയന്ത്രങ്ങൾ എടുത്തുകളയുക ക്രിമിനൽ കേസ്സുകൾ ഇല്ലാത്തിടത്ത് ഗുണ്ടാനിയമം നടപ്പാക്കുക തുടങ്ങിയ നടപടികൾക്കെതിരേയാണ് പ്രതിഷേധം.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ കെ. പട്ടേൽ 2020 ഡിസംബറിലാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. പദവിയേറ്റതുമുതൽ പട്ടേലിന്റെ തീരുമാനങ്ങൾ വിവാദമായി. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന 200 ഹൈസ്കൂൾ അധ്യാപകരെ പിരിച്ചുവിട്ടു. ഇതിനെതിരേ സമരം നടത്തിയ വിദ്യാർഥികളെ അടിച്ചമർത്തി. പ്രതികരിച്ച കെ.എസ്.യു.വിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. പിന്നീട് ദ്വീപിലെ വാർത്താപോർട്ടൽ വിലക്കി.
ഗുണ്ടാ നിയമം നടപ്പാക്കി. ഓരോ ദ്വീപിലുമുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെ പിരിച്ചുവിടുകയും ദ്വീപിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥർക്ക് ചുമതല നൽകുകയും ചെയ്തു. ടൂറിസം വകുപ്പിൽനിന്ന് 190 പേരെ പിരിച്ചുവിട്ടു. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് അഡ്മിനിസ്ട്രേറ്ററുടെ വരുതിയിലാക്കി. തീരസംരക്ഷണ നിയമത്തിന്റെ പേരുപറഞ്ഞ്, കടലോരങ്ങളിലെ മീൻപിടിത്തക്കാരുടെ ഉപകരണങ്ങളും വലയും ഷെഡ്ഡുകളും നീക്കി. മൃഗസംരക്ഷണവകുപ്പ് നടത്തിയിരുന്ന രണ്ട് ഡെയറിഫാമുകൾ നഷ്ടത്തിലാണെന്നു പറഞ്ഞ് പൂട്ടി. കന്നുകാലികളെ കിലോയ്ക്ക് 250 രൂപ നിരക്കിൽ ലേലംചെയ്ത് വിൽക്കാനാണ് ഉത്തരവ്.ബേപ്പൂർ തുറമുഖംവഴിയാണ് ലക്ഷദ്വീപിൽനിന്നുള്ള ചരക്കുനീക്കം ഏറിയകൂറും നടന്നുവരുന്നത്. ഇത് റദ്ദാക്കാനും മംഗളൂരു തുറമുഖം വഴി ചരക്ക് കയറ്റിറക്ക് തുടരാനും ടെൻഡർ വിളിക്കാൻ ദ്വീപ് തുറമുഖാധികൃതരോട് കല്പിച്ചു. ബേപ്പൂർ തുറമുഖം വഴി ദ്വീപിലേക്ക് കന്നുകാലികളെ കയറ്റുന്നത് നിരോധിക്കുന്ന കരട് നിയമമുണ്ടാക്കി.