ജമ്മുകശ്മീരിലെ നിയന്ത്രണം കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷമമർശനം “ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്‌കാര സ്വാതന്ത്ര്യമാണ്”

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മുകശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. ഒരാഴ്ചയ്ക്കുള്ളിൽ കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി.

0

ഡൽഹി: ജമ്മു കശ്മീരില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി.അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്റര്‍നെറ്റ് വിലക്കുന്നത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാണ്. ഇന്റര്‍നെറ്റിലൂടെയുള്ള അഭിപ്രായ സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 19ന്റെ ഭാഗമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന് അനിവാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.വിലക്കുകള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാവണമെന്നും അത് അനിശ്ചിതകാലത്തേക്ക് ആവരുതെന്നും കോടതി നിര്‍ദേശിച്ചു. നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

അവശ്യ സേവനങ്ങൾക്കായി കശ്മീരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി. ഇന്റർനെറ്റ് പൗരന്റെ മൗലിക അവകാശമാണെന്നും പൂർണ ഇന്റർനെറ്റ് നിയന്ത്രണം അത്യപൂർവ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളുവെന്നും കോടതി വ്യക്തമാക്കി.

കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് കോൺഗ്രസ് ലീഡർ ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് എൻ വി രമണ, ആർ സുഭാഷ് റെഡ്ഡി, ബിആർ ഗവായ് എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് സസ്‌പെന്‍ഷന്‍ ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.’ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. മതിയായ കാരണങ്ങളോടെ താത്കാലികമായി ഇന്റര്‍നെറ്റ്‌ വിച്ഛേദിക്കാം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പുറമെ പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കുന്നത് ടെലികോം നിയമങ്ങളുടെ ലംഘനമാണ്’ – കോടതി ചൂണ്ടിക്കാട്ടി.നിയന്ത്രണങ്ങളിലെ രാഷ്ട്രീയ ഇടപെടുലകളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഹര്‍ജികളില്‍ കോടതി വിധി പ്രസ്താവന തുടങ്ങിയത്.നിയമങ്ങളുടെയോ നടപടിക്രമങ്ങളുടെയും പിന്‍ബലമില്ലാതെ ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, ടൂറിസം മേഖലകളെ തകര്‍ത്തു. ക്രമസമാധാനത്തിന്റെയും ദേശസുരക്ഷയുടെയും പേര് പറഞ്ഞ് ഏഴുപതു ലക്ഷം വരുന്ന കശ്മീര്‍ ജനങ്ങളെ സര്‍ക്കാര്‍ ശിക്ഷിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

You might also like

-