ഇസ്രയേലിനെ ലക്ഷ്യംവച്ച് തിരിച്ചടി തുടങ്ങി ഇറാന്‍.അറബ് രാജ്യങ്ങളിൽ സ്ഫോടന പരമ്പര
. ഇറാനില്‍ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈലുകള്‍ തിരിച്ചറിഞ്ഞതായും പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
ടെഹ്‌റാൻ |പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച് തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേലിനെ ലക്ഷ്യമാക്കി നിരവധി മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിര്‍ദേശം. നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലത്തേതിനേക്കാള്‍ ശക്തമായ രീതിയിലുള്ള സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രവാസികള്‍ ഉള്‍പ്പെടെ അറിയിച്ചു. ബഹ്‌റൈനില്‍ സൈറണ്‍ മുഴങ്ങി. ദുബായില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേൽ, അമേരിക്ക സംയുക്ത ആക്രമണത്തിനുശേഷം ഇറാൻ ആദ്യഘട്ടത്തിൽ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം ഇപ്പോള്‍ അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. ഖമനെയിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാഖ് എര്‍ബിലിലെ യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി
ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ 121 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരു സ്ത്രീ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആക്രമണം നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് ഇനിയൊരു നിര്‍ദേശം വരുന്നതുവരെ ബങ്കറുകളില്‍ തന്നെ തുടരാനാണ് ഇസ്രയേല്‍ ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്. ഇറാനില്‍ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈലുകള്‍ തിരിച്ചറിഞ്ഞതായും പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.അമേരിക്കൻ ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ആക്രമണം തുടങ്ങിയ ഇറാൻ ഇന്നലെ രാത്രിയിൽ അത് ജനവാസ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്കു നേരെ ഇന്നലെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇറാൻ പ്രയോഗിച്ച നിരവധി മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ഗൾഫ് മേഖല കടുത്ത ആശങ്കയിലാണ്. ആക്രമണം ജനജീവിതത്തെ ബാധിച്ചു തുടങ്ങി.
പൊതുജനങ്ങള്‍ക്കുള്ള അടിയന്തര ദേശീയ മുന്നറിയിപ്പ് ഖത്തര്‍ പുതുക്കിയിട്ടുണ്ട്. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം.പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആശങ്കയേറുന്നത്. ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്നു ആയത്തുള്ള അലി ഖമനയി. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഖമനയി വധിക്കപ്പെട്ട സംഭവം ലോകത്താകെയും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. ഏറെക്കാലത്തെ ഗൃഹപാഠത്തിനൊടുവില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖമനയിയുള്ള ഏറെ സുരക്ഷിതമെന്ന പറയപ്പെട്ട സ്ഥലം കണ്ടെത്തിയാണ് വ്യോമാക്രമണം നടത്തി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ ഖമനേയിയെ വധിച്ചത്. സംഭവത്തില്‍ ലോകരാജ്യങ്ങളും നടുക്കം രേഖപ്പെടുത്തി.
ഇസ്രയേല്‍-യുഎസ് സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മകളും മരുമകനും കൊച്ചുമകളും ഉള്‍പ്പെടെയുള്ള ബന്ധുക്കളും വധിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും ഇറാന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. പരമോന്നത നേതാവിന്റെ വസതിയിലുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ലോകത്തെ അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താന്‍ കൊല്ലപ്പെട്ടു’ എന്ന് പറഞ്ഞുകൊണ്ടാണ് ഖമനയിയുടെ മരണം ട്രംപ് സ്ഥിരീകരിച്ചത്. ഇറാന്‍ ജനതയ്ക്ക് മാത്രമല്ല, അമേരിക്കയ്ക്കക്കാര്‍ക്കും കൂടി നീതി ലഭിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 115 ആയി. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം. സ്കൂളിന് നേരെയുണ്ടായ ആക്രമണം ക്രൂരമായ പ്രവൃത്തിയാണെന്നും ആക്രമണകാരികൾ നടത്തിയ എണ്ണമറ്റ കുറ്റകൃത്യങ്ങളുടെ രേഖയിലെ മറ്റൊരു കറുത്ത പേജ് ആണെന്നും പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.
ആക്രമണത്തിന്റെ ലക്ഷ്യമായ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ താവളത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോൾ 170 വിദ്യാർത്ഥികളാണ് സ്കൂളിലുണ്ടായിരുന്നത്. ഇസ്രയേൽ-അമേരിക്ക വ്യോമാക്രമണത്തിൽ ഇറാനിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചിരിക്കുന്നത്.