അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലത്തുമായി പോലീസ് തെളിവെടുത്തു

ഏഴിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെക്കൊണ്ട് സംഭവം പുനരാവിഷ്‌കരിപ്പിച്ചു. ആലുവ മാര്‍ക്കറ്റിന് പിന്നിലെ കുറ്റിക്കാട്ടിലെ മണല്‍ തിട്ടയിൽ പ്രതിയെ എത്തിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്

0

ആലുവ | ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി കൂസലില്ലാതെ പോലീസിനോട് കൃത്യം വിവരിച്ചു. ഏഴിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെക്കൊണ്ട് സംഭവം പുനരാവിഷ്‌കരിപ്പിച്ചു. ആലുവ മാര്‍ക്കറ്റിന് പിന്നിലെ കുറ്റിക്കാട്ടിലെ മണല്‍ തിട്ടയിൽ പ്രതിയെ എത്തിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്.കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ജ്യൂസ് വാങ്ങിക്കൊടുത്ത കടയിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. കഴിഞ്ഞ മാസം 28 നാണ് പ്രതി അസഫാക് ആലം അഞ്ചുവയസ്സുളള പെൺകുഞ്ഞിനെ പീഡിപ്പിച്ച്, കൊലപ്പെടുത്തിയത്.

പ്രതി താമസിച്ച വീട്ടിൽ തെളിവെടുപ്പ് നടത്തി. വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ കുട്ടിയുടെ അമ്മയും അച്ഛനും പ്രതിക്കുനേരെ രോഷപ്രകടനം നടത്തി. അമ്മ പൊട്ടിക്കരഞ്ഞു. പ്രതിയെ കണ്ടതോടെ അച്ഛൻ പാഞ്ഞടുത്തെങ്കിലും പൊലീസ് തടഞ്ഞു. വൈകാരിക നിമിഷങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്. കുട്ടിയുമായി ബസില്‍ കയറിയ ഗ്യാരേജ് ബസ് സ്റ്റോപ്പിലും തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

പ്രതിയെ കുറിച്ചുള്ള അന്വേഷണം ബിഹാറിലേക്കും വ്യാപിപ്പിക്കുമെന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. ബിഹാറിലേക്ക് പോകാനായി ടീം സജ്ജമാക്കി. ബിഹാർ പൊലീസിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കേസിൽ പ്രതി ഒരാൾ മാത്രമാണ്. ഇന്ന് നടത്തിയ തെളിവെടുപ്പിൽ കുട്ടിയുടെ വസ്ത്രവും ചെരിപ്പും കണ്ടെത്തി. പ്രതിയുടെ ആധാർ കാർഡിലെ വിലാസം ശരിയാണെന്ന് സ്ഥിരീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കെരെ ലൈംഗിക അതിക്രമം നടത്തിയതിന് നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2018ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്. കേരളത്തിൽ മൊബൈൽ മോഷണ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. ഇയാളുടെ ക്രമിനിൽ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ് ആലുവയില്‍ നടന്നതെന്നും പിഞ്ചുകുട്ടിക്കെതിരെ നടന്ന കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്നും പെൺകുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം സ്പീക്കര്‍ പ്രതികരിച്ചു. ‘സാക്ഷര കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല ആലുവയിലെ സംഭവം. കുട്ടിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് തന്നെയാണ് കുട്ടിയുടെ രക്ഷിതാക്കളും ആഗ്രഹിക്കുന്നത് എന്നും ഷംസീര്‍ പറഞ്ഞു.

You might also like

-