ഇടുക്കിയില്‍ മുടൻമുടിയിൽ കാണാതായവരുടെ ഒരു കുടുംബത്തിലെ നാല്മൃതദേഹങ്ങള്‍ കണ്ടെത്തി

തൊടുപുഴ : ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കാണാതായ സംഭവത്തില്‍ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് പിന്നിലെ കുഴിയില്‍ മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കാനാട്ട് കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കള്‍ ആശ (21), അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായത്. കാളിയാര്‍ പൊലീസ് എത്തി വീട് തുറന്നു നടത്തിയ പരിശോധനയില്‍ രക്തം തളംകെട്ടി കിടക്കുന്നതും വീടിന് പിന്നില്‍ പുതുമണ്ണ് ഇളകികിടക്കുന്നതും കണ്ടെത്തിയിരുന്നു.
കൊലപാതകം നടത്തി കുഴിച്ചു മൂടിയതാണെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്.
ആര്‍.ഡി.ഒയും ഉന്നത ഉദ്യോഗസ്ഥരും എത്തി മണ്ണ് നീക്കി നടത്തിയുള്ള പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബത്തെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായിരുന്നു. വീട്ടില്‍ നിന്നുയര്‍ന്ന രൂക്ഷഗന്ധത്തെ തുടര്‍ന്ന് അയല്‍വാസികള്‍ വന്നു നോക്കിയപ്പോഴാണ് രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.