ഗോവിന്ദച്ചാമി ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നു. ജയിലിൽ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി

ജയിൽ ചാടുന്നത് സഹ തടവുകാർ ശിഹാബ്, വിശ്വനാഥൻ, സാബു, തേനി സുരേഷ് എന്നിവർക്ക് അറിയാമെന്നും മൊഴി നൽകി. ആദ്യം ഗുരുവായൂർ പോയിട്ട് രാത്രിയിൽ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാൻ

കണ്ണൂര്‍ |സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണം. ഗോവിന്ദച്ചാമി ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നു. ജയിലിൽ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. ജയിലിൽ ഉണ്ടായിരുന്ന 4 പേർക്കും ജയിലിൽ ചാട്ടം അറിയാം. കഞ്ചാവ് നൽകിയത് മറ്റൊരു തടവുകാരനായ ശിഹാബാണ്. കഞ്ചാവ് അടിച്ച് ലഹരിയുടെ ശക്തിയിലാണ് ചാടിയതെന്നും പ്രതി മൊഴി നൽകി.ജയില്‍മാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോള്‍ കിട്ടാത്തതില്‍ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 2017 മുതല്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചിരുന്നു. പലതവണ സെല്ലുകള്‍ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു. 10 മാസം മുന്‍പ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോള്‍ നൂല്‍ കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളില്‍ കമ്പി മുറിക്കും. പകല്‍ കിടന്നുറങ്ങും. സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാല്‍ കമ്പി മുറിക്കാന്‍ തുടങ്ങും. ജയില്‍ വളപ്പില്‍ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാന്‍ ഉപയോഗിച്ചത്. കൂടുതല്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ തുണി ചേര്‍ത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴി

ജയിൽ ചാടുന്നത് സഹ തടവുകാർ ശിഹാബ്, വിശ്വനാഥൻ, സാബു, തേനി സുരേഷ് എന്നിവർക്ക് അറിയാമെന്നും മൊഴി നൽകി. ആദ്യം ഗുരുവായൂർ പോയിട്ട് രാത്രിയിൽ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാൻ. മൊബൈൽ ഉപയോഗിച്ച് പാലക്കാടുകാരൻ ഷെൽവനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ലെന്നും മൊഴി.മറ്റ് തടവുകാർ ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിയെ പ്രോത്സാഹിപ്പിച്ചു. ജയിൽ ചാടിയാൽ ശിക്ഷ വെറും ആറുമാസം എന്ന് ആരോ പറഞ്ഞു കൊടുത്തുവെന്നും ​ഗോവിന്ദച്ചാമി ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ഹാക്‌സോ ബ്ലേഡ് അന്തേവാസിയില്‍ നിന്നാണ് ലഭിച്ചതെന്ന് ​ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്. ജയിൽമോചിതരായവരുടെ തുണികള്‍ ശേഖരിച്ച് വടമുണ്ടാക്കി. ഫെന്‍സിങ്ങിന്റെ തൂണില്‍ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളില്‍ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്. കാനത്തൂർ അമ്പലത്തിന്റെ അടുത്ത് വന്നു. അവിടെ നിന്നും റെയിവേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. ജയില്‍ ചാടുമ്പോള്‍ സെല്ലിനുള്ളില്‍ ഒരാള്‍ കിടന്നുറങ്ങുന്ന തരത്തില്‍ ഡമ്മി തയ്യാറാക്കി വച്ചുവെന്നാണ് കണ്ടെത്തല്‍. ജയിൽ ചാടുമ്പോൾ പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപമുണ്ടാക്കി. ഇതുകണ്ട് ജയിൽ ഉദ്യോഗസ്ഥർ ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തെറ്റിദ്ധരിച്ചു.

ഇതാണ് ജയിൽ ചാടിയ വിവരം അറിയാൻ വൈകാൻ കാരണം എന്നുമാണ് ഉദ്ദോഗസ്ഥരുടെ മൊഴി. പുലർച്ചെ 1.10 നാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്ത് കടന്നത്. മതിൽ ചാടാനുള്ളെ അവസരം കാത്ത് മൂന്ന് മണിക്കൂറോളം ജയിൽ വളപ്പിൽ ഒളിച്ചിരുന്നു.

4.20 നാണ് ജയിൽ ചാടിയതെന്നും ഉത്തരമേഖല ജയിൽ ഡി ഐ ജിയുടെ അന്വേഷണത്തിൽ കണ്ടെത്തി.അതേസമയം, റിമാൻഡ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ തന്നെ തടവിലാക്കിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ ഇന്ന് ജയിൽ മാറ്റും. വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോവുക.ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്

You might also like

-