സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം മുസ്ലിം ലീഗില്‍,നിയമഭാസയിലേക്ക് മത്സരിക്കും

63 കാരിയായ സുജ ഈഴവ സമുദായാംഗമാണ്. ഇത്തവണ മുസ്ലീം ലീഗ് മുസ്ലീം അല്ലാത്ത വിഭാഗങ്ങളിൽ നിന്ന് കുറഞ്ഞത് അഞ്ച് പേർക്ക് സീറ്റ് ആവശ്യപ്പെടും എന്നാണ് സൂചന

കൊല്ലം| സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം മുസ്ലിം ലീഗില്‍ ചേർന്നു. അഞ്ചൽ സ്വദേശിയായ സുജ ചന്ദ്രബാബുവാണ് സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റി സ്ഥാനം രാജിവച്ച് മുസ്ലിം ലീഗിൽ അംഗമായത്. എം എ ഹിസ്റ്ററി ബിരുദധാരിയായ സുജ ചന്ദ്രബാബു പുനലൂർ ശ്രീനാരായണ കോളേജിലെ ഗസ്റ്റ് ലെക്ചർ ആയിരുന്നു.
മൂന്നുതവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഒരുതവണ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ജനാധിപത്യമഹിളാ അസോസിയേഷൻ മുൻ കൊല്ലം ജില്ല സെക്രട്ടറി,സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്ദ് സാദിഖലി ഷിഹാബ് തങ്ങൾ മെമ്പർഷിപ്പ് നൽകി സുജയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു പ്രതികരിച്ചു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും ഐഷാ പോറ്റി പറഞ്ഞ കാര്യങ്ങളിൽ അതേ നിലപാടാണ് ഉള്ളതെന്നും അവർ പറഞ്ഞു. ഐഷാ പോറ്റി കോൺ​ഗ്രസിൽ ചേർന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മറ്റൊരു സിപിഎം മുതിർന്ന വനിതാ നേതാവ് കൂടി പാർട്ടി വിടുന്നത്. മുസ്ലിം ലീ​ഗിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സുജ ചന്ദ്രബാബുവിന് പാർട്ടി അം​ഗത്വം നൽകിയത്. സിപിഎം ജില്ലാ നേതൃത്വവുമായുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് സുജ ചന്ദ്രബാബു പാർട്ടി വിടുന്നത്.
63 കാരിയായ സുജ ഈഴവ സമുദായാംഗമാണ്. ഇത്തവണ മുസ്ലീം ലീഗ് മുസ്ലീം അല്ലാത്ത വിഭാഗങ്ങളിൽ നിന്ന് കുറഞ്ഞത് അഞ്ച് പേർക്ക് സീറ്റ് ആവശ്യപ്പെടും എന്നാണ് സൂചന. തെക്കൻ ജില്ലകളിൽ കുറഞ്ഞത് രണ്ട് സീറ്റ് എന്നതും പാർട്ടിയുടെ ആവശ്യമാണ്. ഒപ്പം സ്ത്രീകൾക്ക് സീറ്റ് നൽകുന്നതും പാർട്ടി പരിഗണിക്കുന്നുണ്ട്. ഇതെല്ലം ചേർത്ത് വരുമ്പോൾ സുജ ചന്ദ്രബാബു കൊല്ലം ജില്ലയിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത ഏറെയാണ്. ഇരവിപ്പുറത്ത് ഒന്നിലേറെ തവണ വിജയിച്ചിട്ടുള്ള മുസ്ലീം ലീഗ് കഴിഞ്ഞ തവണ പുനലൂരിലാണ് മത്സരിച്ചത്. സ്ഥാനാർത്ഥി അബ്ദുറഹിമാൻ രണ്ടത്താണി 37057 വോട്ടിനാണ് പരാജയപ്പെട്ടത്.

You might also like

-