എൽഡിഎഫ് കൺവീനറായി ടി പി രാമകൃഷ്ണനെ ചുമതലപ്പെടുത്തിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കൺവീനറായി തുടരുന്നതിലും ഇ പി ജയരാജന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0

തിരുവനന്തപുരം: എൽഡിഎഫ് കൺവീനറായി ടി പി രാമകൃഷ്ണനെ ചുമതലപ്പെടുത്തിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കൺവീനറായി തുടരുന്നതിലും ഇ പി ജയരാജന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി വിജയൻ മന്ത്രി സഭയിൽ എക്‌സൈസ്- തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണൻ. നിയമസഭയിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി പി നിലവിൽ എൽഡിഎഫ് എംഎൽഎമാരുടെ ഏകോപന ചുമതലയുള്ള നേതാവ് കൂടിയാണ്.

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നീക്കിയത്. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ ഇ പി പങ്കെടുത്തില്ല. ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുന്നണിക്കുള്ളിൽ നിന്നും കടുത്ത അതൃപ്തി ഉയർന്നിരുന്നു. ഇ പി നേരത്തെ കണ്ണൂരിലെ വീട്ടിലേക്കെത്തിയെങ്കിലും വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.

ലൈംഗികാരോപണ വിധേയനായ എം മുകേഷ് എംഎൽഎ രാജിവയ്ക്കേണ്ടതില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുകേഷിന്റെ രാജിയിൽ വലിയ പ്രചരണമാണ് നടക്കുന്നത്. പാർട്ടി ഇതേ പറ്റി വിശദമായി പഠിച്ചു. 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവരാരും എംപി സ്ഥാനമോ എംഎൽഎ സ്ഥാനമോ രാജി വെച്ചിട്ടില്ല. കേരളത്തിൽ രണ്ട് എംഎൽഎമാർക്ക് എതിരെ കേസുണ്ട്. ഉമ്മൻചാണ്ടി മുതലുള്ള ആളുകളുടെ പേരിൽ കേസുണ്ട്. അവരാരും രാജി വെച്ചിട്ടില്ല. മന്ത്രിമാർ രാജി വെച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇടപെടുന്നത് ഒഴിവാക്കാനാണ് മന്ത്രിമാർ രാജി വെക്കുന്നത്. എംഎൽഎ നിരപരാധിയാണെന്ന് കണ്ടാൽ തിരിച്ചെടുക്കാൻ അവസരമില്ല. സാമാന്യ നീതിയുടെ ലംഘനമാണിത്. കേസ് അന്വേഷണത്തിൽ എംഎൽഎ ആയതുകൊണ്ട് ഒരു പരിഗണനയും നൽകേണ്ടതില്ല എന്നാണ് പാർട്ടിയുടെ നയമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

You might also like

-