അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വകാര്യവസതിയില്‍ ആക്രമണം.

ആക്രമണം നടക്കുന്ന സമയത്ത് ട്രംപ് വസതിയില്‍ ഉണ്ടായിരുന്നില്ല.പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ എഫ്ബിഐ വിശദമായ അന്വേഷണം നടത്തിവരികയാണ്

വാഷിങ്ടൺ | അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വകാര്യവസതിയില്‍ ആക്രമണം. ഫ്‌ലോറിഡയിലെ മാര്‍-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്. ഇയാളുടെ കൈയില്‍ തോക്കും ഇന്ധനം നിറച്ച ക്യാനുമുണ്ടായിരുന്നു. അക്രമിയെ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണം നടക്കുന്ന സമയത്ത് ട്രംപ് വസതിയില്‍ ഉണ്ടായിരുന്നില്ല.പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ എഫ്ബിഐ വിശദമായ അന്വേഷണം നടത്തിവരികയാണ്. വസതിയുടെ നോര്‍ത്ത് ഗേറ്റിലൂടെയാണ് ഇയാള്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇരുപതുകളുടെ തുടക്കത്തിലുള്ള യുവാവാണ് അതിക്രമിച്ച് കടന്നതെന്നാണ് വിവരം. എന്താണ് ഇയാളുടെ ഉദ്ദേശമെന്ന് അന്വേഷിച്ച് വരികയാണെന്നും സീക്രട്ട് സര്‍വീസിനെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീക്രട്ട് സര്‍വീസ് തന്നെയാണ് ഇയാളെ വെടിവച്ച് വീഴ്ത്തിയത്.

പെന്‍സില്‍വാനിയയിലെ റാലിക്കിടെ 2024 ജൂലൈയില്‍ ട്രംപിന് നേരെ ആക്രമണമുണ്ടാകുകയും അദ്ദേഹത്തിന് മുറിവുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. 2024 സെപ്റ്റംബറില്‍ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്‍ഫ് കളിസ്ഥലത്തിന് സമീപത്തുവച്ച് ഒരാളെ ആയുധങ്ങളുമായി പിടികൂടിയിരുന്നു. ഇന്ന് നടന്ന ആക്രമണ ശ്രമത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല

You might also like

-