ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി.യുവതിക്കെതിരെ നിയമ നടപടികളുമായി കുടുംബം

യുവതിയുടെ പോസ്റ്റ്‌ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലായി എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

കോഴിക്കോട്|ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. മരിച്ച ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കുന്നു. ദീപക് തെറ്റ് ചെയ്തിട്ടില്ല. യുവതിയുടെ പോസ്റ്റ്‌ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലായി എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.വിഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ദീപകിന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി ട്വന്റിഫോറിനോട് പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവൻ നഷ്ടമായതെന്ന് അമ്മ കനിഹ പറഞ്ഞു.

ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും മാതാവ് പറഞ്ഞു. ഒരാൾക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും ദീപകിന്റെ അമ്മ പറഞ്ഞു. ഒരു മോശം സ്വഭാവവും ഇല്ലാത്തവൻ ആണ് ദീപക്. ദൃശ്യം പ്രചരിച്ചതോടെ വലിയ വിഷമത്തിൽ ആയിരുന്നു. മകൻ പാവമായിരുന്നു. കർശ നടപടി ഉണ്ടാകണം. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രാവിലെ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏക മകനാണ് നഷ്ടമായതെന്ന് പിതാവ് പറഞ്ഞു. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ദീപക് പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു .
അതേസമയം ‌ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, അസ്വഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. യുവതിയുടെ സമൂഹമാധ്യമ പോസ്റ്റിലെ അവഹേളനമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന പരാതിയിൽ പ്രത്യേക എഫ്ഐആർ ഇല്ല. ഇന്ന് ദീപകിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തേക്കും. ആസ്വഭാവിക മരണ കേസിൽ അന്വേഷണം നടത്തി പിന്നീട് വകുപ്പുകൾ ചേർക്കാനാണ് പോലീസ് തീരുമാനം.

ബസിൽ വച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസറുടെ ആരോപണം. സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. ബസിൽ വച്ച് അതിക്രമം നേരിട്ടെന്ന് കാണിക്കുന്ന വീഡിയോ ആദ്യം പങ്കുവെക്കുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പുലർച്ചെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

You might also like

-