വീണ്ടും ബാങ്ക് തട്ടിപ്പ്: വഡോദര ആസ്ഥാനമായ കമ്പനി തട്ടിയെടുത്തത് 2654 കോടി

0

പി.എന്‍.ബി മോഡലില്‍ പുതിയ തട്ടിപ്പ്. വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനമാണ് ബാങ്കുകളെ കളിപ്പിച്ച് കോടികള്‍ വായ്പനേടിയത്. 11 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്നായി കമ്പനിയുടെ ഡയറക്ടര്‍ എസ്.എന്‍. ഭട്ട്‌നാഗറും രണ്ട് മക്കളും ചേര്‍ന്ന് 2654 കോടിരൂപയാണ് വായ്പയായി നേടിയത് . ബാങ്കുകളുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയത സിബിഐ ഡയറക്ടര്‍മാരുടെ വീടുകള്‍, ഫാക്ടറികള്‍, ഓഫീസ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി.  വൈദ്യുതോപകരണങ്ങളും ഇലക്ട്രിക് കേബിളുകളും നിര്‍മിക്കുന്ന കമ്പനിയാണ് ഡയമണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്.11 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് കോടിക്കണക്കിന് രൂപയുടെ വായ്പ 2008ല്‍ കമ്പനി കരസ്ഥമാക്കിയത്. വായ്പ നല്‍കുന്ന സമയത്ത് കമ്പനിയും അതിന്റെ ഡയറക്ടര്‍മാരും ആര്‍ബിഐയുടെ പണം തിരിച്ചടക്കാതെ നടക്കുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്നുവെന്ന ഗുരുതരമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല വായ്പ സംബന്ധിച്ച പ്രാഥമിക അനുമതി നല്‍കുന്നതിന് മുമ്പ് തന്നെ ഡയമണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി എക്‌സ്‌പോര്‍ട്ട് ക്രഡിറ്റ് ഗാരന്റീ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശ്രദ്ധിക്കേണ്ടവരുടെ പട്ടികയിലും ഉണ്ടായിരുന്നു. ഈ വിവരങ്ങളെല്ലാം അറിഞ്ഞുകൊണ്ടാണോ ബാങ്കുകള്‍ വായ്പ നല്‍കിയതെന്ന സംശയമാണ് നിലനില്‍ക്കുന്നത്.

You might also like

-