മലാലാ വധശ്രമം വിവരങ്ങൾ കൈമാറിയാൽ അഞ്ചു ദശലക്ഷം ഡോളര്‍
വാഷിംഗ്ടണ്‍: പാകിസ്താന്‍ സാമൂഹ്യപ്രവര്‍ത്തകയും നോബല്‍ സമ്മാന ജേത്രിയുമായ മലാലാ യൂസുഫ്സായി യ്ക്കെതിരേ കൊലപാതകശ്രമം നടത്തിയ തീവ്രവാദി നേതാവിന്റെ വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക വാഗ്ദാനം അഞ്ചു ദശലക്ഷം ഡോളര്‍.ഇനാം
പാകിസ്താനിലും പുറത്തും അനേകം തീവ്രവാദി ആക്രമണം നടത്തിയ മൗലാനാ ഫസലുള്ളയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് തുക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റേതാണ് വാഗ്ദാനം. ഫസലുള്ളയ്ക്ക് പുറമേ അബ്ദുള്‍ വാലി, മംഗള്‍ ബാഗ് എന്നീ തീവ്രവാദി നേതാക്കളെുടെ വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ദശലക്ഷം ഡോളറാണ് ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്.
മൂന്ന് പേരും തീവ്രവാദി സംഘടനയായ പാകിസ്താനിലെ തെഹ്രിക് – ഇ – താലിബാന്‍ നേതാക്കളാണ്. മലാലയ്ക്ക് നേരെ വെടിയുതിര്‍ത്ത ഫസലുള്ള പാകിസ്താനും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കും എതിരേ അനേകം തീവ്രവാദി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളുമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കരുതുന്നു. 2010 മെയ് 1 ന് ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ സ്ഫോടനം നടത്താന്‍ പാകിസ്താന്‍ പൗരന്‍ ഫൈസല്‍ ഷഹസാദ് നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നിലും ഫസലുള്ളയാണെന്ന് അമേരിക്ക വിശ്വസിക്കുന്നു. ഈ ശ്രമം തക്ക സമയത്തെ ഇടപെടല്‍ കൊണ്ടു അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തകർക്കുയായിരുന്നു . 2012 ഒക്ടോബര്‍ 9 നായിരുന്നു മലാല ആക്രമിക്കപ്പെട്ടത്.
പെഷവാറിലെ സ്കൂളില്‍ ഗണ്‍മാനും 134 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 148 പേര്‍ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിനു പിന്നിലും ഫസലുള്ളയായിരുന്നു. ടിടിപി അന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. 2012 ല്‍ 17 പാകിസ്താന്‍ സൈനികരുടെ തലയറുത്തതിന് പിന്നിലും ഇയാളുടെ നേതൃത്വത്തിന് കീഴിലായിരുന്നു. 2015 ലാണ് അമേരിക്ക 13,224 പേര്‍ വരുന്ന ആഗോള ഭീകരന്‍മാരുടെ പട്ടികയില്‍ ഫസലുള്ളയെ ഉള്‍പ്പെടുത്തിയത്. ജമാത്ത് ഉള്‍ അഹ്രാര്‍ എന്ന ഭീകര സംഘടനയുടെ നേതാവാണ് അബ്ദുള്‍ വാലി. ഇയാളുടെ നേതൃത്വത്തിന് കീഴില്‍ നാട്ടുകാര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും സൈനികര്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനും നേരെ അനേകം ആക്രമണങ്ങളാണ് ജെയുഎ നടത്തിയത്. 2016 മാര്‍ച്ചില്‍ പെഷവാറിലെ യുഎസ് കോണ്‍സുലേറ്റിലെ രണ്ടു പാകിസ്താനി ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് അബ്ദുള്‍ വാലിയുടെ സംഘടനയായിരുന്നു. ലഷ്ക്കര്‍ ഇ ഇസ്ളാമിന്റെ തലവനാണ് മംഗല്‍ ബാഗ്. ടിടിപിയുമായി ഇതിന് ബന്ധമുണ്ടായിരുന്നു.
.