ദക്ഷിണകൊറിയ അമേരിക്ക സംയുക്ത സൈനിക പരിശീലനo: ഭീഷണിയുമായി ഉത്തര കൊറിയ

0

പ്യോങ്യാംഗ് : സമാധാന ചര്‍ച്ചകള്‍ നടത്തുന്നതു മറന്ന് അമേരിക്ക ദക്ഷിണകൊറിയയുമായി വരും മാസങ്ങളില്‍ സംയുക്ത സൈനിക പരിശീലനങ്ങള്‍ നടത്തുകയാണെങ്കില്‍ ഗുണകരമാവില്ലെന്ന് യുഎസ് ഭരണകൂടത്തിന് ഉത്തരകൊറിയയുടെ ഭീഷണി.

അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക പരിശീലനങ്ങള്‍ കൊറിയന്‍ രാജ്യങ്ങളുടെ അനുരഞ്ജനത്തിന് തടസമാണെന്ന നിലപാടിലാണ് ഉത്തര കൊറിയ. അത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഭരണകുടം അമേരിക്കയെ നേരിടാന്‍ നിര്‍ബന്ധിതമാകുമെന്നും ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക പരിശീലനം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിം ജോങ് ഉന്‍ ഭരണകൂടത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച്‌ നേരത്തെ ഇരു രാജ്യങ്ങളും സൈനിക പരിശീലനം നടത്തിയിരുന്നു.

ഫെബ്രുവരി 23 ന് ഉത്തരകൊറിയയ്ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആണവ പരീക്ഷണങ്ങളുടെ പേരില്‍ അന്തരാഷ്ട്ര തലത്തില്‍ ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് മേലായിരുന്നു ട്രംപിന്റെ പുതിയ നടപടി.

അമേരിക്ക ഏറ്റവും പുതിയ ഉപരോധം ഏര്‍പ്പെടുത്തിയത് മുതല്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. കിം ജോങ് ഉന്‍ ഭരണകൂടം ട്രംപിന്റെ നടപടിയെ അംഗീകരിക്കില്ലെന്ന് അറിയിച്ചിരുന്നു.

ലോക ശക്തിയായി ഉത്തരകൊറിയ വളരുന്നതില്‍ പേടിച്ചാണ് ഈ നടപടിയെന്നും, രാജ്യത്തെ അനുകൂലിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് ഇതിനാലാണെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

ഇരു കൊറിയന്‍ രാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്ന സാഹചര്യത്തില്‍ അമേരിക്ക – ദക്ഷിണകൊറിയ സൈനിക പരിശീലനം നടത്തുകയാണെങ്കില്‍ അത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

You might also like

-