ത്രിപുര…,കനത്ത പോളിങ്
![](https://indiavisionmedia.com/wp-content/uploads/2018/02/tripura-1.jpg)
ത്രിപുര: വാശിയേറിയ പ്രചരണ പോരാട്ടങ്ങൾക്കൊടുവിൽ തൃപുരയില്‍ പോളിങ് ആരംഭിച്ചു. വന്‍ തിരക്കാണ് ബൂത്തുകളില്‍ അനുഭവപ്പെടുന്നത്. ആദ്യമണിക്കൂറില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. ഇതുവരെ 10 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞു.
60 അംഗ നിയമസഭയിൽ സിപിഎം 57 സീറ്റിലാണ് മത്സരിക്കുന്നത്. ബി.ജെ.പി 51 സീറ്റിലും ബി.ജെ.പിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ഐ.പി.എഫ്.ടി 9 സീറ്റിലും ജനവിധി തേടുന്നു. മുൻകാലങ്ങളിൽ സിപിഎമ്മിന് അനായാസവിജയം നൽകിയ തൃപുരയിൽ ഇത്തവണ ബി.ജെ.പി വലിയ പ്രചരണമാണ് സംഘടിപ്പിച്ചത്.
രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിനായി എത്തി. കേന്ദ്ര മന്ത്രിമാരും മണിക് സര്‍ക്കാരിനെ എതിര്‍ക്കാൻ ത്രിപുരയിലെത്തി. വലിയ പണമൊഴുക്ക് പ്രചരണത്തിനായി ബി.ജെ.പി നടത്തിയെങ്കിലും പമ്പരാഗത ശൈലിയിലുള്ള പ്രചരണവുമായാണ് സിപിഎം മുന്നോട്ടുപോയത്.
സംസ്ഥാനത്താകെ 50 റാലികളിൽ മണിക് സര്‍ക്കാര്‍ പങ്കെടുത്തു. പ്രചരണ രംഗത്ത് കോണ്‍ഗ്രസ് ഏറെ പിന്നോട്ടുപോയത് എല്ലായിടത്തും പ്രകടമായിരുന്നു. കഴിഞ്ഞ തെരഞ്ഞുപ്പിൽ 36 ശതമാനം വോട്ടുനേടിയ കോണ്‍ഗ്രസിന് അത്രയും വോട്ട് ഇത്തവണ പിടിച്ചുനിറുത്തുക ബുദ്ധിമുട്ടാകും.
50 ശതമാനത്തിലധികം വരുന്ന ബംഗാളി വോട്ടും 30 ശതമാനത്തോളം വരുന്ന ആദിവാസി വോട്ടും ഇത്തവണ ബിജെ.പിക്കും സിപിഎമ്മിനുംഇടയിൽ മാറിമറിയാൻ സാധ്യതയുണ്ട്. 25 ലക്ഷം വോട്ടര്‍മാരാണ് ത്രിപുരയിലുള്ളത്. ഇതിൽ 47,803 പേര്‍ പുതുമുഖങ്ങളാണ്.
വൈകീട്ട് നാലു മണിവരെയാണ് വോട്ടെടുപ്പ്. ഇത്തവണ അധികാരം മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയെങ്കിൽ നഗരപ്രദേശങ്ങളിൽ വോട്ടുകുറയാമെങ്കിലും ഗ്രാമങ്ങളിൽ സീറ്റുകൾ നിലനിര്‍ത്തുമെന്നാണ് സിപിഎമ്മിന്‍റെ അവകാശവാദം.