ചെങ്ങന്നൂരിൽ അങ്കം 23 ന്
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് 28ന് വോട്ടെടുപ്പ് നടക്കും. ഫലം 31ന് അറിയാം. വിജ്ഞാപനം മേയ് മൂന്നിന് പുറത്തിറങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ചെങ്ങന്നൂരിൽ നേരത്തെതന്നെ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനാണ്. ഡി. വിജയകുമാർ യുഡിഎഫ് സ്ഥാനാർഥിയും പി.എസ്. ശ്രീധരൻ പിള്ള ബിജെപി സ്ഥാനാർഥിയുമാണ്.
സജി ചെറിയാൻ സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയും ചെങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാനുമാണ്. ചെങ്ങന്നൂർ മണ്ഡലത്തിൽ 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ഡി. വിജയകുമാർ 1977ൽ ഡിസിസി ജനറൽ സെക്രട്ടറിയായി. കെപിസിസി നിർവാഹക സമിതി അംഗവും ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമാണ്. 1986ൽ മാവേലിക്കര നിയമസഭാ മണ്ഡലത്തിലും, തുടർന്ന് ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലും സ്ഥാനാർഥി പട്ടികകളിൽ ഉൾപ്പെട്ടിരുന്നു.
2003-2006 കാലയളവിൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരൻപിള്ള ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു.