ഇന്ത്യ ഉപയോഗിക്കുന്ന റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നു

0

ഇന്ത്യ ഏറെക്കാലമായി സൈനിക നീക്കത്തിനുപയോഗിക്കുന്നതും വാങ്ങാന്‍ കരാറൊപ്പിട്ടിരിക്കുന്നതുമായ റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താനും തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ടി-90 ബാറ്റില്‍ ടാങ്കുകളും 2016 ല്‍ കരാറൊപ്പിട്ട എസ്-400 മിസൈല്‍ വേധ സംവിധാനവും വാങ്ങാന്‍ തങ്ങള്‍ക്കും താല്‍പ്പര്യമുണ്ടെന്ന് പാക് പ്രതിരോധ മന്ത്രി ഖുറാം ദസ്ഗിര്‍ ഖാന്‍ വെളിപ്പെടുത്തി. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്ഫുട്‌നിക് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രതിരോധമന്ത്രി തങ്ങളുടെ ലക്ഷ്യം വെളിപ്പെടുത്തിയത്.ടി-90 ടാങ്കുകള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും റഷ്യയുമായി ദീര്‍ഘകാലത്തേക്ക് ബന്ധം സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും  ഖുറാം ദസ്ഗിര്‍ ഖാന്‍ പറയുന്നു.

റഷ്യന്‍ നിര്‍മിത ടി-90 യുദ്ധടാങ്കുകള്‍ ഇന്ത്യന്‍ സേനയുടെ മുഖ്യ ആയുധങ്ങളിലൊന്നാണ്. മറ്റ് രാജ്യങ്ങളുടെ യുദ്ധ ടാങ്കുകളേക്കാള്‍ ഭാരക്കുറവുള്ളതും വേഗത്തിലും അനായാസവുമായി പ്രതിബന്ധങ്ങളെ തട്ടിനീക്കാനും ശേഷിയുള്ളതാണ്. ഇത് പാകിസ്താന്റെ കൈയിലെത്തുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് കരുതപ്പെടുന്നു.

അതേസമയം ലോകത്തിലേറ്റവും ശക്തിയേറിയ മിസൈല്‍ വേധ സംവിധാനമാണ് എസ് -400.ഈ സംവിധാനം ഇന്ത്യന്‍ സൈന്യത്തിനായി വാങ്ങാന്‍ 2016 ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുതിനും തമ്മില്‍ കരാറൊപ്പിട്ടിരുന്നു. ഇതിലും പാകിസ്താന്‍ താല്‍പ്പര്യമുണ്ടെന്നാണ് ഖുറാം ദസ്ഗിര്‍ ഖാന്‍ പറയുന്നത്. 400 കിലോമീറ്റര്‍ അകലെവെച്ച്തന്നെ ശത്രുമിസൈലിനെ തകര്‍ത്തുകളയാന്‍ കഴിയുന്ന പ്രതിരോധ സംവിധാനമാണ് എസ്-400.

You might also like

-