അട്ടിമറി ഭരണം ലക്ഷ്യമിട്ട് ബി ജെ പി സർക്കാരുണ്ടാക്കാൻ അവകാശവാദവുമായി യെദിയൂരപ്പ .ജെ ഡി എസ് കോൺഗ്രസ്സ് കൂട്ടുകെട്ട് വിള്ളലുണ്ടാകുമോ
![](https://indiavisionmedia.com/wp-content/themes/revive-publisher7-11-0/images/default-thumb/full.png)
ബംഗളുരു : സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപി നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കണ്ടു. എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറി. കർണാടക ബിജെപി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ഗവർണർ വാജുഭായ് വാലയെ രാവിലെ കണ്ടിരുന്നു. സർക്കാർ രൂപീകരിക്കുന്നതിനായി എംഎൽഎമാരുടെ പിന്തുണക്കത്തും യെദിയൂരപ്പ ഗവർണർക്ക് കൈമാറി. കത്ത് ഗവർണർ സ്വീകരിച്ചതായും അദ്ദേഹം ഉചിതമായ തീരുമാനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെദിയൂരപ്പ പറഞ്ഞിരുന്നു.
നാളെ സത്യപ്രതിജ്ഞയ്ക്കായി യെദ്യൂരപ്പയെ ക്ഷണിക്കുമെന്നാണ് സൂചന. അതേസമയം സർക്കാർ രൂപീകരണ നീക്കത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. മുഴുവൻ എംഎൽഎമാരും എത്താത്തതിനാൽ മണിക്കൂറുകൾ വൈകിയാണ് കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നത്. യോഗത്തിൽ സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ നയിച്ചാൽ പാർട്ടി വൻപരാജയം നേരിടുമെന്ന് ഒരു വിഭാഗം വിമർശിച്ചു.
ജെഡിഎസിനുള്ള പിന്തുണ കത്തിൽ 2 കോൺഗ്രസ് എംഎൽഎമാർ ഇതുവരെ ഒപ്പിട്ടിട്ടില്ല. എന്നാൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജെഡിഎസ്. കക്ഷിനേതാവായി എച്ച്. ഡി. കുമാരസ്വാമിയെ ജെഡിഎസ് തെരഞ്ഞെടുത്തു. അതിനിടെ കുതിരക്കച്ചവടത്തിന് കളമൊരുങ്ങുന്നെന്ന് ആരോപണമുണ്ട്. നാല് ജെഡിഎസ് എംഎൽഎമാരെയും 5 കോൺഗ്രസ് എംഎൽഎമാരെയും ബിജെപി സമീപിച്ചെന്നാണ് സൂചന.ഇതിനിടെ എംഎൽഎമാർ എത്താതിരുന്നതിനെ തുടർന്ന് കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷിയോഗവും വൈകുകയാണ്. രാവിലെ എട്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിച്ചേര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.