കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ ട്രംപിന്‍റെ സ്വാധീനം പ്രയോജനപ്പെടുത്തണം: ഫൗസി

അമേരിക്കയുടെ തന്നെ ആരോഗ്യാവസ്ഥയെ സാരമായി ബാധിക്കുമെന്നതിനാലാണ് ട്രംപിന്റെ ഇടപെടല്‍ ഈ വിഷയത്തില്‍ ഫൗസി അഭ്യര്‍ഥിച്ചത്.

0

വാഷിംഗ്ടണ്‍ ഡിസി: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മാത്രമല്ല, അമേരിക്കന്‍ ജനതയിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന മുന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ അതിന്‍റെ ഗൗരവം പറഞ്ഞു മനസിലാക്കി വാക്‌സിന്‍ സ്വീകരിക്കാന്‍ ഉപദേശിക്കണമെന്നു ഡോ. ആന്‍റണി ഫൗസി ആവശ്യപ്പെട്ടു.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നല്ലൊരു ശതമാനം വാക്‌സിന്‍ സ്വീകരിക്കാത്തത് അവരുടേയും, പൊതുജനങ്ങളുടേയും, അമേരിക്കയുടെ തന്നെ ആരോഗ്യാവസ്ഥയെ സാരമായി ബാധിക്കുമെന്നതിനാലാണ് ട്രംപിന്റെ ഇടപെടല്‍ ഈ വിഷയത്തില്‍ ഫൗസി അഭ്യര്‍ഥിച്ചത്.

മാര്‍ച്ച് 14 ഞായറാഴ്ച ഫൗസി തന്‍റെ അഭിപ്രായം പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചത് ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ്. വൈറ്റ് ഹൗസ് വിടുന്നതിനു മുമ്പ് ജനുവരിയിലാണ് ട്രംപ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. എന്നാല്‍ ഈ വിവരം കാമറയ്ക്കുമുന്നില്‍ പറയുന്നതിന് ട്രംപ് ശ്രമിച്ചില്ല. മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക് ഒബാമ എന്നിവര്‍ തങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച വിവരം പരസ്യമായി അറിയിച്ചിരുന്നു.

ഈയിടെ നടത്തിയ വാക്‌സിനെക്കുറിച്ചുള്ള അഭിപ്രായ സര്‍വെയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍, കറുത്ത വര്‍ഗക്കാര്‍ എന്നിവര്‍ വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുമാറ്റേണ്ട സമയമായിട്ടില്ലെന്നും, വീണ്ടും വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഡോ. ഫൗസി മുന്നറിയിപ്പ് നല്‍കി.

You might also like

-