ട്രഷറിയിൽ നിന്നും തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം വേണം ജോയിന്റ് കൗൺസിൽ

ട്രഷറി തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ് ട്രഷറി ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ട്രഷറി ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് നൽകി

0

തിരുവനന്തപുരം: തിരുവനന്തപുരത്തെ വഞ്ചിയൂർ സബ്- ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ. ഇക്കാര്യം ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ട്രഷറിയുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേട് നടന്നെന്ന് ഭരണാനുകൂല സംഘടനയുടെ കത്തിലും വ്യക്തമാക്കുന്നു. കണ്ണുരിലും കാട്ടാക്കടയിലും നടന്ന തട്ടിപ്പുകളെക്കുറിച്ച് കത്തിൽ പരാമർശിക്കുന്നുണ്ട്. ട്രഷറി ഡയറക്ടറെയും ജോയിന്റ് ഡയറക്ടറെയും മാറ്റി നിർത്തി കേസ് അന്വേഷിക്കണമെന്നും സിപിഐ അനുകൂല സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം ട്രഷറി തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ് ട്രഷറി ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ട്രഷറി ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് നൽകി. ജില്ലാ ട്രഷറി ഓഫീസർ, ടെക്നിക്കൽ കോർഡിനേറ്റർ എന്നിവർക്ക് വീഴ്ച പറ്റിയെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് ശുപാർശ. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ധനമന്ത്രി ഉന്നതതലയോഗം വിളിച്ചു. ധനകാര്യസെക്രട്ടറിയും സോഫ്റ്റ് വെയർ ചുമതലയുള്ള എൻഐഎസി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന. പണം തട്ടിയെടുത്ത ഒന്നാം പ്രതി ബിജുലാൽ ഇപ്പോഴും ഒളിവിലാണ്. ബിജുലാൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി മടക്കി.

ഇതിനിടെ സൈബർ വിദഗ്ദർ ഉള്‍പ്പെടെ ട്രഷറിൽ പരിശോധന നടത്തി. കള്കടറുടെ അക്കൗണ്ടിൽ നിന്നയിരുന്നു പണം മാറ്റാൻ ശ്രമിച്ചിരുന്നത്. ഇടപാടിന് ശേഷം ഡിലീറ്റ് ചെയ്തതിനാൽ ആ അക്കൗണ്ടിലേക്ക് തന്നെ പണം തിരിയെത്തി. പക്ഷെ മറ്റേതോ അക്കൗണ്ടിൽ നിന്നും ബിജു ലാലിൻറെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം പോയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഏത് അക്കൗണ്ടിൽ നിന്നാണ് പണം പോയത് എന്ന കാര്യം ഇനിയും വ്യക്തമാകേണ്ടതുണ്ട്.
ട്രഷറിയില്‍ നിന്ന് പണം തട്ടാന്‍ കൂട്ടുനിന്നിട്ടില്ലെന്ന് ബിജുലാലിന്‍റെ ഭാര്യ സിനി. തന്‍റെ അക്കൌണ്ടിലേക്ക് പണം വന്നതും പോയതും അറിഞ്ഞിട്ടില്ല. പൊലീസ് കേസെടുത്തതിന് ശേഷമാണ് തട്ടിപ്പ് നടന്നത് അറിയുന്നത്. എന്തിനാണ് തന്നെ പ്രതിയാക്കിയതെന്ന് അറയില്ലെന്നും സിനി പറയുന്നു.

You might also like

-