കൊവാക്സിന് ബ്രിട്ടൺ അംഗീകരിച്ചു ,ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സീന് 70 ശതമാനം ഫലപ്രദം
18വയസില്‍ താഴെയുള്ളവര്‍ക്കുള്ള യാത്രാ നിയമങ്ങളും യുകെ ലഘൂകരിച്ചിട്ടു. ഇതോടെ കൊവാക്സിൻ സ്വീകരിച്ച വിദേശയാത്രികർക്കുണ്ടായിരുന്ന ബ്രിട്ടണിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങി.
ലണ്ടൻ : ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ അംഗീകൃത കോവിഡ് വാക്സീന് പട്ടികയിലേക്ക് കോവാക്സീന് കൂടി ചേര്‍ത്ത് യു.കെ സര്‍ക്കാര്‍. കോവാക്സീന് എടുത്തവര്‍ക്കും ഈ മാസം 22ന് ശേഷം യുകെയില്‍ പ്രവേശിക്കാം. ഇവര്‍ക്ക് ക്വാറന്റീന് ആവശ്യമില്ല. ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സീന് 70 ശതമാനം ഫലപ്രദമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. 18വയസില്‍ താഴെയുള്ളവര്‍ക്കുള്ള യാത്രാ നിയമങ്ങളും യുകെ ലഘൂകരിച്ചിട്ടു. ഇതോടെ കൊവാക്സിൻ സ്വീകരിച്ച വിദേശയാത്രികർക്കുണ്ടായിരുന്ന ബ്രിട്ടണിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങി.
ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഈ വിവരം അറിയിച്ചത്. നവംബർ 22 ന് രാവിലെ നാല് മണിമുതലാകും കൊവാക്സിൻ സ്വീകരിച്ചവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ഇവർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റൈനും നീക്കിയിട്ടുണ്ട്. വിദേശയാത്രികർക്ക് ബ്രിട്ടണിലേക്ക് വരുന്നതിനുള്ള ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതോടെയാണ് അംഗീകരിച്ച പ്രതിരോധ വാക്സിനുകളുടെ പട്ടികയിൽ കൊവാക്സിനും ഉൾപ്പെടുത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നൽകിവരുന്ന രണ്ടാമത്തെ പ്രതിരോധവാക്സിനാണ് കൊവാക്സിൻ. ഇതിന് പുറമേ മറ്റ് രാജ്യങ്ങളിലും കൊവാക്സിൻ നൽകുന്നുണ്ട്. ഇന്ത്യയുടെ മറ്റൊരു പ്രതിരോധവാക്സിനായ കൊവിഷീൽഡിനും ബ്രിട്ടൺ അംഗീകാരം നൽകിയിട്ടുണ്ട്. കൊവാക്സിന് പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സിനുകളെയും ബ്രിട്ടൺ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.