സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത .കാലവർഷം നേരെത്തെ എത്തും

അറബിക്കടലിൽ കാറ്റിന്റെ ശക്തി വർദ്ധിച്ചതിനാൽ കനത്ത കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്

0

തിരുവനന്തപുരം | സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെ മലയോര മേഖലകളിൽ ശക്തമായ മഴയുണ്ടാകും. അറബിക്കടലിൽ കാറ്റിന്റെ ശക്തി വർദ്ധിച്ചതിനാൽ കനത്ത കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും സർക്കാർ അറിയിച്ചു. ഇവരെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റാന്‌‍‍ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കണം.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക. കാറ്റും മഴയും ശക്തമാകുമ്പോൾ നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ ജോലി നിർത്തി സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു.
13-05-2022: എറണാകുളം, ഇടുക്കി.
14-05-2022: ഇടുക്കി.
15-05-2022: എറണാകുളം, ഇടുക്കി, തൃശൂർ.
16-05-2022: ഇടുക്കി, മലപ്പുറം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ആന്ധ്രാപ്രാദേശ് തീരത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തി കുറഞ്ഞ ന്യുന മർദ്ദത്തിന്റെ സ്വാധീനമുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മൽസ്യബന്ധനം നിരോധിച്ചു. അടുത്തൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാൻ പാടില്ല. നിലവിൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തേണ്ടതാണ് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം തെക്ക് പടിഞ്ഞാറൻ കാലവർഷം ഈ ആഴ്ച അവസാനത്തോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ ഉൾക്കടലിലും എത്തുന്നതിനാൽ ഇത്തവണ മെയ് അവസാനം തന്നെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ ഉൾക്കടലിലും എത്തുന്ന കാലവർഷം 10 ദിവസമെടുത്ത് കേരളത്തിലെത്തും.

You might also like

-