സംസ്ഥാനം കടുത്ത ആശങ്കയിലേക്ക്. 50 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം

സംസ്ഥാനത്തിന് ജനുവരി 13-നുശേഷം ഇതുവരെ 60.54 ലക്ഷം ഡോസ് വാക്സിനാണ് ലഭിച്ചത്. ഒന്നും രണ്ടും ഡോസുകളായി കഴിഞ്ഞദിവസം വരെ 56.75 ലക്ഷം പേർ മരുന്ന് സ്വീകരിച്ചു.

0

തിരുവനന്തപുരം: ആവശ്യത്തിനനുസരിച്ചുമാത്രം വാക്സിൻ തരാമെന്ന് കേന്ദ്രം നിലപാടെടുത്തതോടെ സംസ്ഥാനം കടുത്ത ആശങ്കയിലേക്ക്. 50 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞദിവസം രണ്ടുലക്ഷം ഡോസ് മാത്രമാണ് ലഭിച്ചത്.സംസ്ഥാനത്തിന് ജനുവരി 13-നുശേഷം ഇതുവരെ 60.54 ലക്ഷം ഡോസ് വാക്സിനാണ് ലഭിച്ചത്. ഒന്നും രണ്ടും ഡോസുകളായി കഴിഞ്ഞദിവസം വരെ 56.75 ലക്ഷം പേർ മരുന്ന് സ്വീകരിച്ചു. പാഴായതാകട്ടെ മറ്റുസംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോൾ പൂജ്യം ശതമാനവുമാണ്.

കോവിഡ് നിർണയ പരിശോധനയ്ക്കൊപ്പം വാക്സിനേഷനും വ്യാപകമാക്കി രോഗനിരക്ക് പിടിച്ചുനിർത്താനുള്ള തീവ്രശ്രമമാണ് സർക്കാർ നടത്തുന്നത്. വാക്സിൻക്ഷാമം ഈ നടപടികൾക്ക് വെല്ലുവിളിയാവുകയാണ്.ഏപ്രിൽ ഒന്നിന്, 45-നുമേൽ പ്രായമായവർക്ക് മരുന്നുവിതരണം ആരംഭിച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിരോധമരുന്നിന് ആവശ്യക്കാർ ഏറിയത്. വോട്ടെടുപ്പിനുപിന്നാലെ കോവിഡ് ഗ്രാഫ് കുതിച്ചുയരുന്നത് തടയാൻ ‘ക്രഷ് ദ കർവ്’ എന്ന പേരിൽ വാക്സിനേഷൻ കാമ്പയിനുകൂടി തുടക്കമിട്ടതോടെ തിരക്ക് ഇരട്ടിയായി.

ഏപ്രിൽ ആദ്യംമുതൽ ഒന്നാംഡോസ് എടുത്തവർക്ക് നിശ്ചിത തീയതിക്കുശേഷം രണ്ടാം ഡോസ് എടുക്കേണ്ടതുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാനം 50 ലക്ഷം ഡോസ് അടിയന്തരമായി ആവശ്യപ്പെട്ടത്. മിക്കസംസ്ഥാനങ്ങളിലും രോഗനിരക്ക് ഉയർന്ന സാഹചര്യത്തിൽ ദേശീയതലത്തിൽ ആവശ്യം ഏറിയതാണ് മരുന്നുക്ഷാമത്തിന് കാരണമെന്നാണ് കരുതുന്നത്.കഴിഞ്ഞയാഴ്ച കോവാക്സിന്റെ രണ്ടുലക്ഷത്തോളം ഡോസ് ലഭിച്ചെങ്കിലും രണ്ടാം ഡോസുകാർക്കായി നീക്കിവെക്കേണ്ടിവന്നിരുന്നു. എന്നാൽ, വെള്ളിയാഴ്ച ലഭിച്ച രണ്ടുലക്ഷം ഡോസ് കോവിഷീൽഡ് ജില്ലകളിലേക്ക് നൽകി. ഇതിൽ നാല്പത്തിനാലായിരത്തോളം ഡോസ് മാത്രമാണ് മിച്ചമുള്ളത്. മാർച്ച് അവസാനം 8.06 ലക്ഷം ഡോസ് മരുന്ന് സംസ്ഥാനത്ത് സ്റ്റോക്കുണ്ടായിരുന്നു. ഇപ്പോൾ വിതരണത്തിനുശേഷം മേഖലാ സ്റ്റോറുകളിലെ പ്രതിദിന മിച്ചം രണ്ടോ മൂന്നോ ലക്ഷം ഡോസ് മാത്രമാണുണ്ടാവുകയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

You might also like

-