ഔദ്യോഗിക വസതിയില്‍ വച്ച് കസ്റ്റംസ് വിശദീകരണം തേടിയെന്നത് സ്ഥിരീകരിച്ച് സ്പീക്കര്‍

തന്‍റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് ഔദ്യോഗിക വസതിയില്‍ എത്തിയതെന്നും ആവശ്യമായ എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെതന്നെ അറിയിച്ചതാണെന്നും സ്പീക്കര്‍ വിശദീകരിച്ചു

0

തിരുവനന്തപുരം: ഔദ്യോഗിക വസതിയില്‍ വച്ച് കസ്റ്റംസ് വിശദീകരണം തേടിയെന്നത് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തന്‍റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് ഔദ്യോഗിക വസതിയില്‍ എത്തിയതെന്നും ആവശ്യമായ എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെതന്നെ അറിയിച്ചതാണെന്നും സ്പീക്കര്‍ വിശദീകരിച്ചു. ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റസ് സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കർ ഹാജരായിരുന്നില്ല. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടതായാണ് വിവരം.

രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമൻസ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് നൽകിയത്. എന്നാൽ, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കർ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നൽകുകയായിരുന്നു.യു എ ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിതിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.

You might also like

-