കന്യാസ്ത്രീകളുടെ മൊഴി വിശ്വസനീയമല്ല, മൊഴികളിൽ വൈരുദ്ധ്യമുണ്ട് ,ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകര്‍പ്പ് പുറത്ത്.

കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരി തയ്യാറായെന്നും ലൈംഗിക പീഡനത്തിന് തയ്യാറാകാത്തതിനാൽ ബിഷപ്പ് പ്രതികാര നടപടി സ്വീകരിച്ചെന്ന് പറഞ്ഞ കന്യാസ്ത്രീ കോടതിയിലെത്തിയപ്പോൾ 13 തവണ ബിഷപ്പ് മാനഭംഗപ്പെടുത്തിയെന്ന് മൊഴിമാറ്റിയെന്നും വിധിയിൽ പറയുന്നു. ഇരയുടെ മൊഴിയിൽ വസ്തുതകൾ പെരുപ്പിച്ചു കാട്ടിയെന്നും പരാമർശമുണ്ട്.

0

കോട്ടയം | ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകര്‍പ്പ് പുറത്ത്. കന്യാസ്ത്രീകളുടെ മൊഴി വിശ്വസനീയമല്ല, മൊഴികളിൽ വൈരുദ്ധ്യമുണ്ട്. 21 ഇടത്ത് സ്ഥിരതയില്ല. ഇത് മുഖവിലക്കെടുക്കാൻ കഴിയില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
സാക്ഷിമൊഴികള്‍ക്കപ്പുറം മറ്റ് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതേവിട്ടത്. പരാതിക്കാരി ചില വസ്തുതകൾ മറയ്ക്കുന്നു… സ്വാർഥ താത്പര്യക്കാരാൽ കന്യാസ്ത്രീ സ്വാധീനിക്കപ്പെട്ടെന്നും വിധിപ്പകർപ്പിൽ പറയുന്നു. 287 പേജുള്ള വിധിപ്പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്.

കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരി തയ്യാറായെന്നും ലൈംഗിക പീഡനത്തിന് തയ്യാറാകാത്തതിനാൽ ബിഷപ്പ് പ്രതികാര നടപടി സ്വീകരിച്ചെന്ന് പറഞ്ഞ കന്യാസ്ത്രീ കോടതിയിലെത്തിയപ്പോൾ 13 തവണ ബിഷപ്പ് മാനഭംഗപ്പെടുത്തിയെന്ന് മൊഴിമാറ്റിയെന്നും വിധിയിൽ പറയുന്നു. ഇരയുടെ മൊഴിയിൽ വസ്തുതകൾ പെരുപ്പിച്ചു കാട്ടിയെന്നും പരാമർശമുണ്ട്. ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് വിധി പ്രസ്താവത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത്.

സാക്ഷിമൊഴികൾക്കപ്പുറം ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ഫ്രങ്കോയ്‌ക്കെതിരായ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്നും വിധി പകർപ്പിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥിരതയില്ലാത്ത മൊഴികൾ ഏത് സാഹചര്യത്തിലാണെന്ന് ബോധിപ്പിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിയിൽ പറയുന്നു.

മഠത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവും കേസിലേക്ക് നയിച്ചുവെന്ന് 287 പേജുള്ള വിധിയിൽ പറയുന്നു. കുറുവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീ നൽകിയ പരാതിയിൽ കുറുവിലങ്ങാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.പാല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ തുടങ്ങിയതെങ്കിലും പിന്നീട് കോട്ടയത്തെ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ജി.ഗോപകുമാർ വിധി പറഞ്ഞത്. ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധിയോടുള്ള ഫ്രാങ്കോയുടെ പ്രതികരണം. കോടതി ചേംബറിൽ നിന്ന് കേട്ട ആ ഒറ്റവാക്കിന്‍റെ ആഹ്ലാദത്തിൽ ബിഷപ്പ് പുറത്തിറങ്ങി. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.

കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ

13 തവണയും പീഡനം നടന്നത് കോൺവെന്റിംന് ഇരുപതാം നമ്പർ മുറിയിലാണ് എന്നാണ് ആരോപണം. ബിഷപ്പമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുറിയ്ക്ക് വെന്റിലേഷൻ ഉണ്ട്, തൊട്ടടുത്ത മുറികളിൽ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കാനായില്ല. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണത്തിൽ പാളിച്ചയുണ്ടായി എന്നും കോടതി വിമര്‍ശിച്ചു.

പരാതി നൽകിയ കന്യാസ്ത്രീ താമസിച്ചിരുന്ന മുറി സംബന്ധിച്ചും പ്രോസിക്യൂഷൻ മൊഴികൾ പരസ്പര വിരുദ്ധമാണ്. പരാതിക്കാരിയായ കന്യാസ്ത്രിയുടെ അടക്കം മൊബൈൽ ഫോണും ലാപ് ടോപും പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തിൽ പൊലീസിന് വലിയ വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. ബിഷപ്പ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴികളിൽ എങ്ങും കാണാനില്ല, ഇക്കാര്യം ഡോക്ടറോടും പറഞ്ഞിട്ടില്ല. മൊഴിയെടുത്ത പൊലീസുദ്യോഗസ്ഥരെ വിശ്വസമില്ലത്തതുകൊണ്ടാണ് പറയാതിരുന്നതെന്ന് കന്യാസ്ത്രീയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ല. ഇക്കാര്യം എന്തുകൊണ്ട് പരിശോധിച്ച ഡോക്ടറോട് പറഞ്ഞില്ലെന്നും കോടതി ചോദിച്ചു. കന്യാസ്ത്രീ ചില കാര്യങ്ങൾ മനപൂ‍ർവം മറച്ചുവെച്ചു എന്ന് ഇതിൽ നിന്ന് വ്യക്തമെന്നും ഉത്തരവിൽ പറയുന്നു.

ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങൾ അയച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെടുക്കാനാകാത്തത് വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. ഈ മൊബൈൽ ഫോൺ ആക്രിക്കാരന് കൊടുത്തെന്ന കന്യാസ്ത്രീയുടെ മൊഴി വിശ്വാസ യോഗ്യമല്ല, ബിഷപ്പിന്‍റെ ശല്യം കൊണ്ടാണ് സിം കാ‍ർഡ് അടക്കം ഫോൺ ഉപേക്ഷിച്ചതെന്നാണ് മൊഴി, പിന്നാലെ പുതിയ ഫോൺ അടക്കം കന്യാസ്ത്രീ വാങ്ങുകയും ചെയ്തു. ഇതിൽ പൊരുത്തക്കേടുകളുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ വിശ്വാസ യോഗ്യമായ അന്വേഷണം പൊലീസിൽ നിന്ന് ഉണ്ടായില്ലെന്ന് കോടതി വിമര്‍ശിച്ചു

കന്യാസ്ത്രീയുടെ ലാപ്ടോപ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലും വീഴ്ച പറ്റി. ബിഷപ്പിനെതിരെ പരാതി നൽകി മാസങ്ങൾക്ക് ശേഷം നിർണായക വിവരങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്ടോപ് കേടായി എന്നതും മുഖവിലക്ക് എടുക്കാനാകില്ല. ലാപ്ടോപ്പിലെ വിവരങ്ങൾ പൊലീസ് നേരത്തെ തന്നെ ശേഖരിക്കേണ്ടതായിരുന്നുവെന്ന് കോടതി പറയുന്നു. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഹാജരാക്കുന്നതിൽ ഇതിലൂടെ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും വിധിയില്‍ പറയുന്നു.

ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന ആരോപിക്കപ്പെടുന്ന ദിവസങ്ങൾക്കുശേഷം കന്യാസ്ത്രീയുമായി ഇ മെയിൽ സന്ദേശങ്ങളുണ്ട്. ഫോ‍ർമൽ ലെറ്റർ അല്ലെന്നും ഏറെ സൗഹൃദാന്തരീക്ഷത്തിലാണ് ഈ കത്തുകളെന്നും കോടതി നിരീക്ഷിച്ചു. 2016 മാ‍ർച്ച് വരെ ഇരുവരും തമ്മിൽ ഊഷ്മളമായ സൗഹൃദം നിലനിന്നെന്നും വ്യക്തം. ബലാത്സംഗം ചെയ്യപ്പെട്ടതിന്‍റെ തൊട്ടടുത്ത ദിവസം ബിഷപ്പും കന്യാസ്ത്രീയും സഹോദരിയുടെ വീട്ടിലെ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്, ചിരിച്ചുകൊണ്ടാണ് കന്യാസ്ത്രി ബിഷപ്പിനോട് ഇടപെടുന്നത്, എന്നാൽ ദുഖിതയായിരുന്നെന്നാണ് കന്യാസ്ത്രീയുടെ മൊഴി, ഇതിലും പൊരുത്തക്കേടുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ബലാത്സംഗത്തിന് ഇരയായശേഷം ഇടപെടുന്നതുപോലെയല്ല സംഭവത്തിന് തൊട്ടടുത്ത ദിവസം കന്യാസ്ത്രി ബിഷപ്പിനോട് ഇടപെട്ടതെന്നാണ് കോടതി നിരീക്ഷിച്ചത്. സന്തോഷത്തോടെയാണ് ഇടപെട്ടതെന്ന് വീഡിയോകളും ചിത്രങ്ങളും സാക്ഷപ്പെടുത്തുന്നു. സംഭവത്തിനുശേഷവും ബിഷപ്പും കന്യസ്ത്രീയും സൗഹൃദത്തോടെ അടുത്ത് ഇടപഴകിയിരുന്നെന്നും കോടതി പറയുന്നു. ബലാത്സംഗം നടന്നു എന്ന് പറയപ്പെടുന്ന ദിവസത്തിന് തൊട്ടടുത്ത ദിവസം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നെന്നാണ് ഒപ്പമുളളവരുടെ മൊഴി. അതുകൊണ്ടുതന്നെ കന്യാസ്ത്രീയുടെ മൊഴിയും പ്രോസിക്യൂഷൻ ആരോപണവും പൂ‍ർണ വിശ്വാസയോഗ്യമല്ലെന്നും വിധിയില്‍ പറയുന്നു.

You might also like

-