ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു

ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.

0

ഡൽഹി ,മുംബൈ | ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു .രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥർ മുംബൈയിലെ കലീനയിലുള്ള ബിബിസി സ്റ്റുഡിയോസിന്‍റെ ഓഫീസിൽ നിന്ന് മടങ്ങിയത്. അക്കൗണ്ട്സ് വിഭാഗത്തിന്‍റെ കംപ്യൂട്ടറുകളുടെ ഡിജിറ്റൽ പകർപ്പ് ഉദ്യോഗസ്ഥ‌ർ ശേഖരിച്ചു. ജീവനക്കാരിൽ നിന്ന് നേരിട്ടും വിവരങ്ങൾ രേഖപ്പെടുത്തി. പരിശോധന നടക്കുന്നതിനാൽ മൂന്ന് ദിവസമായി ഭൂരിഭാഗം ജീവനക്കാരും വ‍ർക്ക് ഫ്രം ഹോം രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. മുംബൈയിലെ പരിശോധന അവസാനിച്ചെങ്കിലും ദില്ലിയിലെ ബിബിസി ഓഫീസിൽ പരിശോധന വൈകിയാണ് അവസാനിപ്പിച്ചത് .
ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി ആദായ നികുതി വകുപ്പ്. മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണെന്നും നടപടികൾക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.

അതേസമയം ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. ഡൽഹി , മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസി പ്രസ്താവന പുറത്തിറക്കിയത്. ദൈര്‍ഘ്യമേറിയ ചോദ്യംചെയ്യലുകള്‍ നേരിടേണ്ടിവന്ന വന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും വിഷയം ഉടനടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിബിസി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധന അല്‍പ്പസമയം മുമ്പാണ് അവസാനിച്ചത്. മൂന്ന് ദിവസമായി പരിശോധന നടന്നത് 59 മണിക്കൂറോളമാണ്. നാളെ പരിശോധനയെക്കുറിച്ചുള്ള വാർത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയേക്കും

You might also like

-