സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് സർക്കാർ ഗവർണ്ണർക്ക് കൈമാറി

ഓർഡിനൻസിൽ രാജ്ഭവന്‍റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ - അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതിയിൽ ധാരണയുണ്ടാക്കും. സഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഓ‌ർ‍ഡിനൻസിന്‍റെ പ്രസക്തിയില്ലാതാകും.

0

തിരുവനന്തപുരം| സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിൽ. ഇക്കാര്യം രാജ്ഭവന്‍ സ്ഥിരീകരിച്ചു.ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഗവർണറെ നീക്കാൻ ഓ‌ർ‍ഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പങ്ങൾക്കൊടുവിലാണ് ഓ‌ർഡിനൻസ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനിലേക്ക് അയച്ചത്.
തന്നെ ബാധിക്കുന്നത് ആയതിനാല്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് നേരത്തെ തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

ഓർഡിനൻസിൽ രാജ്ഭവന്‍റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ – അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതിയിൽ ധാരണയുണ്ടാക്കും. സഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഓ‌ർ‍ഡിനൻസിന്‍റെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ് ഓ‌ർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണര്‍ അയച്ചാൽ ബില്ലിൽ പ്രതിസന്ധിയുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ബില്ലിന്‍റെ കാര്യത്തിൽ പലതരത്തിലുള്ള നിയമോപദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയില്‍ ഇരുന്നാലും നിയമസഭ വിളിച്ചുചേര്‍ത്ത് ബില്‍ അവതരിപ്പിച്ച് പാസാക്കുന്നതിന് തടസ്സമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും നിയമനിർമാണവുമായി മുന്നോട്ട് പോകുമെന്നാണ് നിയമവകുപ്പ് അറിയിക്കുന്നത്.ഇന്ന് ഡൽഹി പോകുന്ന ഗവർണര്‍ ഇനി 20 നാണ് തിരിച്ചെത്തുക. പക്ഷെ അതിനിടയിലും തീരുമാനം വന്നേക്കാം. അതിവേഗമുള്ള തീരുമാനത്തിന് പകരം നിയമവിദഗ്ധരുമായി രാജ്ഭവൻ ചർച്ച നടത്തും. ഓ‌ർഡിനൻസായാലും ബില്ലായാലും ഗവർണറുടെ ഒപ്പില്ലാതെ നിയമപ്രാബല്യമില്ല. രാജ്യം തന്നെ ശ്രദ്ധിക്കുന്ന വലിയ നിയമ – രാഷ്ട്രീയ യുദ്ധത്തിലേക്കാണ് കേരളത്തിലെ തർക്കത്തിന്‍റെ പോക്ക്.ഓർഡിനൻസ് ഒപ്പിടുകയാണ് മര്യാദയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.

You might also like

-