ജോസിന് കൈനിറയെ സീറ്റ് നൽകി സി പി ഐ എം 12 സീറ്റ്

മുന്നണിയിലെ ഒരു കക്ഷിക്കും നല്‍കാത്ത പരിഹനയാണ് ജോസ് വിഭാഗത്തോട് സിപിഎം ഇത്തവണ കാട്ടിയത്.

0

തിരുവനന്തപുരം: ഇടതു പക്ഷത്തേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് പന്ത്രണ്ട് സീറ്റു നല്കാൻ ധാരണയായി . ജോസ് വിഭാഗം ചോദിച്ചത് 15 സീറ്റായിരുന്നെങ്കിലും 13 സീറ്റ് വേണമെന്നായിരുന്നു നിലപാട്‌. സീറ്റ് വിഭജനം ഏറക്കുറേ പൂര്‍ത്തിയാകുമ്പോള്‍ 12 സീറ്റ് ഉറപ്പിക്കാന്‍ ജോസിനായി. ചോദിച്ചതില്‍ കിട്ടാത്ത ചങ്ങനാശ്ശേരിക്കായി സമ്മര്‍ദം തുടരുന്നു. അതുകൂടി കിട്ടുമോ എന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാം.സിപിഐയുടെ എതിര്‍പ്പാണ് ചങ്ങനാശ്ശേരിയില്‍ ജോസിന് കടമ്പ.മുന്നണിയിലെ ഒരു കക്ഷിക്കും നല്‍കാത്ത പരിഹനയാണ് ജോസ് വിഭാഗത്തോട് സിപിഎം  കാട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫിനുണ്ടായ മുന്നേറ്റമാണ് ജോസിന് വിലപേശല്‍ ശേഷി കൂട്ടിയത്. ഉറച്ച വിജയപ്രതീക്ഷയുള്ള കുറ്റ്യാടിയും റാന്നിയും ചാലക്കുടിയും പ്രാദേശിക എതിര്‍പ്പ് തള്ളി സിപിഎം വച്ചുനീട്ടി. സിപിഎം മുമ്പ് ജയിച്ചിട്ടുള്ള പെരുമ്പാവൂരും പിറവവും കൂടി കിട്ടിയതോടെ പരിഗണന ഒരര്‍ഥത്തില്‍ ലോട്ടറിയായി എന്ന് തന്നെ പറയാം.

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം എന്നീ മണ്ഡലങ്ങളാണ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയിരിക്കുന്നത്. ചങ്ങനാശ്ശേരി കൂടി വേണമെന്നാണ് ജോസ് കെ.മാണിയുടെ ആവശ്യം.സിപിഐക്ക് മൂന്നു സീറ്റ് കുറഞ്ഞപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ നാലില്‍ നിന്ന് ഒരു സീറ്റിലേക്ക് ഒതുക്കി. എന്‍സിപിക്കും ഐഎന്‍എലിനും ഓരോ സീറ്റ് കുറഞ്ഞു. സ്‌കറിയ തോമസ് വിഭാഗത്തിന് മത്സരിച്ച ഏക സീറ്റായ കടുത്തുരുത്തിയും നഷ്ടമായി.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളടക്കമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സിപിഎം വിട്ടുനല്‍കിയിരിക്കുന്നത്. ഇതിനെതിരേ സിപിഎമ്മിനുളളില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. കുറ്റ്യാടി ഉള്‍പ്പടെയുളള മണ്ഡലങ്ങളില്‍ പ്രതിഷേധം പോസ്റ്ററിന്റെ രൂപത്തില്‍ പുറത്തുവരികയും ചെയ്തിരിക്കുകയാണ്. ഇതിനിടയിലും ചങ്ങനാശ്ശേരി സീറ്റുകൂടി വേണമെന്നാണ് ജോസ് കെ.മാണി ആവശ്യപ്പെടുന്നത്. സി.എഫ് തോമസിന്റെ മണ്ഡലം ജോബ് മൈക്കിളിനായാണ് ജോസ് ചോദിക്കുന്നത്

വര്‍ഷങ്ങളായി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന് വേണ്ടി സി.പി.ഐ. വിട്ടുകൊടുത്തപ്പോള്‍ പകരം കോട്ടയം ജില്ലയില്‍ തന്നെ മറ്റൊരു സീറ്റ് അതില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഎം വ്യക്തമാക്കി കഴിഞ്ഞു. അതിനാല്‍ ചങ്ങനാശ്ശേരിക്കായി സിപിഐ ഉറച്ചുനില്‍ക്കുന്നു.നിലവില്‍ 12 സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് അനുവദിച്ചതിനാല്‍ സ്വാഭാവികമായും ചങ്ങനാശ്ശേരി സി.പി.ഐ.ക്ക് തന്നെ വിട്ടുകൊടുക്കാനുളള സാധ്യതയാണ് കാണുന്നത്. സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി ജോസ് കെ.മാണി ചങ്ങനാശ്ശേരി സീറ്റില്‍ കടുപിടിത്തത്തിന് മുതിരാനും ഇനി സാധ്യതയില്ല. അല്ലെങ്കില്‍ സിപിഐക്ക് പകരം പേരാവൂര്‍ നല്‍കേണ്ടി വരും.

You might also like

-