വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു

രാജ്യത്തെ കോവിഡ് രണ്ടാംതരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്

0

ഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. മേയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.തിരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിലക്ക് ബാധകമാണ്.രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. റിട്ടേണിങ് ഓഫീസറില്‍ നിന്ന് തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ വിജയിച്ച സ്ഥാനാര്‍ഥിയെയോ അവരുടെ പ്രതിനിധിയെയോ അനുഗമിക്കാന്‍ രണ്ടില്‍ കൂടുതല്‍ പേരെ അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര യോ​ഗം ചേർന്നിരുന്നു. ഇന്നലെ മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ പാളിച്ച ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു ഉത്തരവ് പോലും പാലിക്കപ്പെട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് രണ്ടാം തരം​ഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ മാത്രമാണ്. രാഷ്ട്രീയപാർട്ടികളെ നിയന്ത്രിക്കാൻ കമ്മീഷൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വോട്ടെണ്ണൽ ദിനത്തെക്കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ വോട്ടെണ്ണൽ നിർത്തിവയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‌‍കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് വോട്ടെണ്ണൽ ദിവസവും തുടർന്നുള്ള ദിവസങ്ങളിലും വിജയാഹ്ളാദ പ്രകടനങ്ങൾ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. വിശദമായ വിവരങ്ങൾ മാർ​ഗരേഖ പുറത്തെത്തുമ്പോൾ മാത്രമേ അറിയാൻ കഴിയൂ. ഈ മാർ​ഗരേഖ മദ്രാസ് ഹൈക്കോടതിയ്ക്കു മുമ്പാകെ ഹാജരാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.

You might also like

-