പാലക്കാട്ടെ രാഷ്ട്രീയ ഇരട്ടക്കൊലപാതകം സർവകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി.
പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്.
പാലക്കാട് | പാലക്കാട്ടെ രാഷ്ട്രീയ ഇരട്ടക്കൊലപാതകത്തെത്തുടർന്നുള്ള സംഘർഷം അയവുവരുത്താൻ വിളിച്ചിട്ടുള്ള സർവകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി.നേതൃത്തം വ്യകതമാക്കി. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ,നാളെ വൈകിട്ട് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്.
എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ ബി.ജെ.പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വന്നുപോയതിന്റെ രണ്ടാംദിവസമാണ് കൊലപാതകം നടന്നത്. കെ. സുരേന്ദ്രന്റെ സാനിധ്യത്തെക്കുറിച്ച് അന്വേഷിക്കണം. പ്രവർത്തകരുടെ ഗൂഢാലോചനയിൽ മാത്രം കൊലപാതകം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മാണെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം. കൃത്യമായ രാഷ്ട്രീയ സഹായം ലഭിച്ചതുകൊണ്ടുമാത്രമാണ് പോപ്പുലർ ഫ്രണ്ട് അക്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. രണ്ടു കേസുകളിലെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എ.സുബൈര്‍ (43) വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികള്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘമാണ്. ഒരു തരത്തിലുമുള്ള വീഴ്ചകളും ഇല്ലാതെ അന്വേഷണം പൂര്‍ത്തിയാക്കും. വളരെ വേഗത്തില്‍ രണ്ട് കേസിലുമുള്ള പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനിവാസന് വധക്കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.