സിറോ മലബാര്‍ സഭ സിനഡ് ഇന്ന് സമാപിക്കും ബിഷപ്പ് ആൻറണി കരിയലിനെതിരെ നടപടിക്ക് സാധ്യത ?

സമയപരിധിയില്ലാതെ ഇളവ് അനുവദിക്കാൻ മെത്രാന് അധികാരമില്ല. ഇളവ് അധികാരത്തെക്കുറിച്ച് കഴിഞ്ഞ നവംബർ ഇരുപത്തിയാറിന് നൽകിയ കത്ത് തെറ്റായി വ്യാഖ്യാനിച്ചുവെന്നും വത്തിക്കാന്റെ കത്തിൽ പറയുന്നു.

0

കൊച്ചി | കുർബാന ഏകീകരണത്തില്‍ ഒരു വിഭാഗം പ്രതിഷേധം ശക്തമായിരിക്കെ സിറോ മലബാര്‍ സഭ സിനഡ് ഇന്ന് സമാപിക്കും. ഏകീകരിച്ച കുര്‍ബാന നടപ്പാക്കാതിരുന്ന എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആൻറണി കരിയലിനെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്.
സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പാക്കാത്തതിൽ മെത്രാപ്പൊലീത്തൻ വികാരിമാർ ആന്റണി കരിയിലിന് വത്തിക്കാൻ മുന്നറിയിപ്പ്. എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയ്ക്ക് സമയപരിധിയില്ലാതെ ഇളവ് നൽകിയത് ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കി വത്തിക്കാൻ കത്തയച്ചു. സിനഡ് തീരുമാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കിൽ അതിന് സിനഡ് പരിഹാരം കണ്ടെത്തും.

സമയപരിധിയില്ലാതെ ഇളവ് അനുവദിക്കാൻ മെത്രാന് അധികാരമില്ല. ഇളവ് അധികാരത്തെക്കുറിച്ച് കഴിഞ്ഞ നവംബർ ഇരുപത്തിയാറിന് നൽകിയ കത്ത് തെറ്റായി വ്യാഖ്യാനിച്ചുവെന്നും വത്തിക്കാന്റെ കത്തിൽ പറയുന്നു. കാനഡയിലും ഓസ്ട്രേലിയയിലും പ്രവർത്തിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിൽനിന്നുള്ള വൈദികരും ഇളവ് ആവശ്യവുമായി വത്തിക്കാനെ സമീപിച്ചിരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നും ഏകീകൃത കുർബാന നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് കത്തിലുള്ളത്.

ഡിസ്പെന്‍സേഷന്‍ സര്‍ക്കുലര്‍ തിരുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് കരിയിലിന് ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍ നല്‍കിയ കത്തിലെ നിർദേശങ്ങൾ

1. സഭയില്‍ ദൃശ്യമായ ഒരു ഐക്യം കൈവരിക്കുന്നതിന് സമൂഹങ്ങൾക്കായുള്ള മതബോധനം (കാറ്റക്കേസിസ്) എറണാകുളം-അങ്കമാലി അതിരൂപതയില്‍ ആവശ്യമാണ്.

2. 2021 നവംബർ 27-ന് എറണാകുളം-അങ്കമാലി ആര്‍ച്ചെപ്പാർക്കിയെ അഭിസംബോധന ചെയ്‌ത ബിഷപ്പ് കരിയിലിന്‍റെ സർക്കുലറിലൂടെ സിനഡ് പാസ്സാക്കിയ നിയമം പ്രയോഗിക്കുന്നത് തടഞ്ഞുകൊണ്ട് അതിരൂപതയിലാകമാനം അനിശ്ചിതകാലത്തേക്ക് ഡിസ്പന്‍സേഷന്‍ നല്‍കുകവഴി ബി. കരിയില്‍ കാനന്‍ നിയമം തെറ്റായ രീതിയില്‍ പ്രയോഗിച്ചിരിക്കുന്നു.

3. ബിഷപ്പ് കരിയിലിന്‍റെ സര്‍ക്കുലര്‍ സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ, ചില പ്രവാസി സമൂഹങ്ങളിൽ നിന്ന് ഉദാഹരണത്തിന് കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പുരോഹിതന്മാരിൽ നിന്ന് (ഒരുപക്ഷേ ഇവര്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍നിന്നും വന്നവര്‍ ആയിരിക്കാം) സമാനമായ അപേക്ഷകൾ ഓറിയന്‍റല്‍ കോണ്‍ഗ്രിഗേനിലേക്ക് വന്നിരുന്നു.

4. ഏതെങ്കിലും രൂപത ഒറ്റപ്പെട്ടതാണ് എന്ന് ചിന്തിക്കാൻ പോലും കഴിയില്ലാത്തതായതിനാല്‍ അതിരൂപതയിലാകമാനം ഡിസ്പന്‍സേഷന്‍ നല്‍കിക്കൊണ്ട് പുറപ്പെടുവിച്ച സര്‍ക്കുലര്‍ അത്യാവശ്യമായി ബി. കരിയില്‍ തിരുത്തേണ്ടതാണ്.
സിനഡ് തീരുമാനത്തിനെതിരെ പരസ്യ നിലപാടെടുത്ത എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആൻറണി കരിയലിനെതിരെ നടപടികൾക്കുള്ള സാധ്യത സജീവമാണ്.

അതേസമയം ജനാഭിമുഖ കുര്‍ബാന തുടരണമെന്ന് ആവശ്യപ്പെട്ട് എറണാകുളം – അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ഹൗസിൽ വൈദികർ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. നിരാഹാരമിരുന്ന ഫാദര്‍ ബാബു കളത്തിലിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പകരം മറ്റൊരു വൈദികന്‍ നിരാഹാര സമരം ആരംഭിച്ചു. ആശുപത്രിയിലും നിരാഹാരം തുടരുമെന്ന നിലപാടിലാണ് ഫാദര്‍ ബാബു കളത്തില്‍. ജനാഭിമുഖ കുർബാന നിലനിർത്താനുള്ള തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് അതിരൂപത സംരക്ഷണ സമിതിയുടെയും തീരുമാനം. ഏകികൃത കുർബ്ബാന നടപ്പാക്കാനുള്ള തീരുമാനങ്ങളുമായി സിനഡ് മുന്നോട്ട് പോകുകയാണെങ്കിൽ വരും നാളുകളിൽ സഭയിൽ പ്രതിസന്ധിയും രൂക്ഷമാകും. എന്നാൽ കുർബാന ഏകീകരണത്തിൽ കഴിഞ്ഞ സിനഡിലും ഒത്തൊരുമ ഇല്ലായിരുന്നുവെന്നും 12 ബിഷപ്പുമാരുടെ വിയോജിപ്പ് വത്തിക്കാനെ അറിയിച്ചില്ല എന്നും സിനഡിൽ പങ്കെടുത്ത ആറ് ബിഷപ്പുമാർ വത്തിക്കാന് കത്തെഴുതിയിരുന്നു.

You might also like

-