ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രിംകോടതി ഉത്തരവ്,കേരളത്തിലെയും തമിഴ്നാട്ടിലെയും സാങ്കേതിക വിദഗർ സമിതിൽ

കേരള -തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ വീതം സമിതിയില്‍ ഉള്‍പ്പെടുത്തും. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കും പരിഹരിക്കുന്നതിനും മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കി.

0

ഡൽഹി | മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രിംകോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രിംകോടതി ഉത്തരവ്. ഇനി മേല്‍നോട്ട സമിതിക്കാകും ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണ സജ്ജമാകുന്നത് വരെയാണ് ക്രമീകരണം. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള -തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ വീതം സമിതിയില്‍ ഉള്‍പ്പെടുത്തും. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കും പരിഹരിക്കുന്നതിനും മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കി. പ്രദേശികമായി നാട്ടുകാരുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് വേണം മേല്‍നോട്ട സമിതി പ്രവര്‍ത്തിക്കാനെന്നും സുപ്രിംകോടതി പറഞ്ഞു. നാട്ടുകാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് മേല്‍നോട്ട സമിതിയെ അറിയിക്കാം. മേല്‍നോട്ട സമിതി അത് പരിഗണിക്കുകയും പരിശോധിക്കുകയും വേണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹര്‍ജികളാണ് സുപ്രിംകോടതിയുടെ മുന്നിലുണ്ടായിരുന്നത്.

കേന്ദ്രസർക്കാർ 2021-ൽ പാസാക്കിയ ഡാം സേഫ്റ്റി ബില്ലിൻ്റെ അടിസ്ഥാനത്തിലാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നത്. സമിതിയുടെ പ്രവർത്തനങ്ങളുമായി ഇരു സംസ്ഥാനങ്ങളും സഹകരിക്കണമെന്നും സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാതിരിക്കുന്നത് കോടതി നടപടികൾ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കാണ് സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം. താൽക്കാലിക ഉത്തരവാണ് കോടതി പുറപ്പെടുവിച്ചതെന്നും വീണ്ടും തർക്കം ഉണ്ടാവുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും വിധിയിലുണ്ട്.

You might also like

-