രാജീവ് ഗാന്ധി വധക്കേസിലെ 6 പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക് ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ബി.വി.നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയ് മാസത്തില്‍ മോചിപ്പിച്ചിരുന്നു

0

ഡല്‍ഹി| രാജീവ് ഗാന്ധി വധക്കേസിലെ 6 പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേസിലെ പ്രതികളായ നളിനി ശ്രീഹര്‍, റോബര്‍ട്ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്‍, ജയകുമാര്‍ എന്നീ പ്രതികളെയാണ് ശിക്ഷാ കാലവധി തീരുംമുമ്പ് മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക് ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ബി.വി.നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയ് മാസത്തില്‍ മോചിപ്പിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് മറ്റുപ്രതികളേയും വിട്ടയക്കാനുള്ള കോടതിനിര്‍ദേശം

പേരറിവാളന്റെ മോചന ഉത്തരവ് മറ്റുപ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്. ജയിലിലെ അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി.1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികൾ 1998 ജനുവരിയിൽ സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.

You might also like

-