സുരേന്ദ്രൻ രണ്ടിങ്ങളും വിജയിക്കട്ടെ പരിഹസിച്ച് ശോഭാസുരേന്ദ്രൻ

താന്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം കേന്ദ്ര നേതൃത്വത്തെയടക്കം നേരത്തെ അറിയിച്ചിരുന്നു എന്നും അവര്‍ പറഞ്ഞു.

0

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാ‍ത്ഥിപട്ടിക പ്രഖ്യാപനത്തില്‍ പ്രതികരിച്ച് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ചത് സുവര്‍ണാവസരമാണെന്ന് ശോഭാ സുരേന്ദ്രൻ പരിഹസിച്ചു. ബിജെപിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും ലഭിക്കാത്ത ഭാഗ്യമാണ് അദ്ദേഹത്തിന് ലഭിച്ചത്. രണ്ട് സീറ്റുകളിലും കെ. സുരേന്ദ്രന് വിജയിക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹത്തിന് ആശംസകൾ നേരുന്നതായും ശോഭാ സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരം, കോന്നി എന്നീ രണ്ട് മണ്ഡലങ്ങളിലാണ് കെ സുരേന്ദ്രൻ മത്സരിക്കുന്നത്.

താന്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം കേന്ദ്ര നേതൃത്വത്തെയടക്കം നേരത്തെ അറിയിച്ചിരുന്നു എന്നും അവര്‍ പറഞ്ഞു. എന്നാൽ കേന്ദ്ര നേതൃത്വം തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി തന്നെ ഒതുക്കിയെന്ന തോന്നലില്ല. പ്രചാരണത്തിൽ സജീവമായി ഉണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

പാര്‍ട്ടി ഏത് ചുമതലയാണ് ഏല്‍പ്പിക്കുന്നത് അത് നിര്‍വഹിക്കുക എന്നുള്ളതാണ് തന്റെ കടമ. മറ്റൊന്നിനും പ്രസക്തിയില്ല. മത്സരിക്കുകയെന്നത് തന്നെ ബാധിക്കുന്ന വിഷയമല്ല. ഒരുപാട് ആളുകള്‍ വിജയിച്ച് നിയമസഭയിലേക്ക് പോകുക എന്നതിനാണ് പ്രസക്തിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോണ്‍ഗ്രസിലെ ലതികാ സുഭാഷിന്റെ രാജിയില്‍ വേദനയുണ്ടെന്നും രാഷ്ട്രീയത്തിലെ പുരുഷന്മാരായ മുഴുവന്‍ ആളുകളും പുനര്‍വിചിന്തനത്തിന് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.കേരളത്തിലെ 112 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. കഴക്കൂട്ടം ഉൾപ്പടെ മൂന്നിടത്ത് തീരുമാനം ആയില്ല. ദേശീയ നേതൃത്വത്തിന്‍റെ പ്രത്യേക തീരുമാനം അനുസരിച്ചാണ് കോന്നിക്കൊപ്പം മഞ്ചേശ്വരത്തും കെ.സുരേന്ദ്രൻ സ്ഥാനാര്‍ത്ഥിയാകുന്നത്. കഴിഞ്ഞ തവണ നിസാരവോട്ടിന് കൈവിട്ടുപോയ മഞ്ചേശ്വരം കെ.സുരേന്ദ്രനിലൂടെ തന്നെ പിടിച്ചെടുക്കാനാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ശോഭസുരേന്ദ്രനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ദേശീയ നേതാക്കളുടെ നിര്‍ദ്ദേശത്തെ സംസ്ഥാന നേതൃത്വം ശക്തമായി എതിര്‍ത്തു. ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നാണ് സംസ്ഥാന നേതാക്കൾ നേതൃത്വത്തെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.

You might also like

-